കൊച്ചി: അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷയ്‌ക്കു സമീപം രൂപമെടുത്ത ന്യൂനമര്‍ദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്തു കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. ഇന്നു നാലു ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. ഇന്നു പുലര്‍ച്ചെ വടക്കു തുടങ്ങുന്ന മഴ ഉച്ചയ്‌ക്കു ശേഷം തെക്കന്‍ ജില്ലകളിലേക്കുമെത്തും. നാളെ മഴയുടെ ശക്തി വീണ്ടും കൂടും. ഇന്നലെ രാവിലെ മുതല്‍ മധ്യകേരളത്തില്‍ വിവിധയിടങ്ങളിലും ഉച്ചയ്‌ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമായിരുന്നു. രാത്രിയിലും പലയിടത്തും മഴ തുടരുകയാണ്. കണ്ണൂര്‍ മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളുടെ മലയോര മേഖലകളില്‍ മഴയ്‌ക്കു കാര്യമായ ഇടവേളകള്‍ ലഭിച്ചിട്ടില്ല.
നേരത്തേ അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം വ്യാപക മഴയ്‌ക്കു കാരണമായിരുന്നു. ഇതിനു സമാനമായ രീതിയില്‍ കൂടുതല്‍ ശക്തമായ മഴ ഇന്നും നാളെയും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്നലെ രാവിലെ കൂടുതല്‍ ശക്തമായി. ഇന്നു രാവിലെയോടെ ഇതു തീവ്രമായി വടക്കു ദിശയിലേക്കു നീങ്ങിത്തുടങ്ങി. ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കും.
അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകും. ഈ സാഹചര്യത്തിൽ മേയ് 31 വരെ ഒറ്റപ്പെട്ട അതിതീവ്രം/ അതിശക്തമായ മഴയ്‌ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച മുതല്‍ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും. പ്രീമണ്‍സൂണ്‍ സീസണില്‍ ഇതുവരെ 90 ശതമാനം മഴ കൂടി. 32 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 61 സെ.മീ. മഴയാണ് ഇതുവരെ ലഭിച്ചത്. 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും 60 കി.മീ. വരെ വേഗത്തില്‍ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. 50 കി.മീ. വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ജൂണ്‍ ഒന്നു വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: