ന്യൂഡൽഹി ; ഡൽഹിയിൽ അനധികൃതമായി താമസിക്കുന്ന റോഹിംഗ്യൻ മുസ്ലീങ്ങളെ നാടുകടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകരായ കോളിൻ ഗോൺസാൽവസും പ്രശാന്ത് ഭൂഷണും സമർപ്പിച്ച ഹർജി സുപ്രീം കോടതി വ്യാഴാഴ്ച തള്ളി. മ്യാൻമറിൽ റോഹിംഗ്യൻ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും അതിനാൽ അവരെ അഭയാർത്ഥികളായി കണക്കാക്കി ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഇന്ത്യയിൽ താമസിക്കാൻ അവകാശമുള്ളൂ എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, കോട്ടേശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിദേശ പൗരന്മാരെ ഇന്ത്യയിൽ “വിദേശികളുടെ നിയമം” പ്രകാരം പരിഗണിക്കും.
കേസിന്റെ അടുത്ത വാദം കേൾക്കൽ ജൂലൈ 31 ലേക്ക് കോടതി നിശ്ചയിച്ചു. അസമിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും റോഹിംഗ്യകളെ നാടുകടത്തുന്നത് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി ഇതിനകം വിസമ്മതിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. റോഹിംഗ്യകളുടെ സാന്നിധ്യം രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.
മ്യാൻമറിൽ സൈന്യത്തിന്റെ അക്രമം മൂലമാണ് റോഹിംഗ്യൻ ജനത പലായനം ചെയ്യേണ്ടി വന്നതെന്നും ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ (യുഎൻഎച്ച്സിആർ) അവർക്ക് അഭയാർത്ഥി പദവി നൽകിയിട്ടുണ്ടെന്നും വാദത്തിനിടെ അഭിഭാഷകരായ ഗോൺസാൽവസും ഭൂഷണും പറഞ്ഞു. അതുകൊണ്ട് അവർക്ക് ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശം ലഭിക്കണം.
എന്നാൽ ഇന്ത്യ ഐക്യരാഷ്‌ട്രസഭയുടെ അഭയാർത്ഥി കൺവെൻഷനിൽ ഒപ്പുവെച്ചിട്ടില്ലെന്നും അതിനാൽ റോഹിംഗ്യകൾക്ക് അഭയം നൽകേണ്ട ബാധ്യത ഇന്ത്യയ്‌ക്കില്ലെന്നും സർക്കാർ വാദിച്ചു. റോഹിംഗ്യകൾ വിദേശികളാണെന്നും അവരെ തിരിച്ചയയ്‌ക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുമെന്നും സർക്കാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: