ന്യൂദല്‍ഹി: അദാനിയ്‌ക്കും മരുമകന്‍ സാഗര്‍ അദാനിയ്‌ക്കും എതിരെ യുഎസിലെ കോടതിയില്‍ കെട്ടിച്ചമച്ച രാഷ്‌ട്രീയപ്രേരിതമായ കേസില്‍ നിന്നും അദാനി പോറലില്ലാതെ പുറത്തുവരുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഈ കേസ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദാനിയുടെ പ്രതിനിധികള്‍ നേരിട്ട് ട്രംപിന്റെ സുപ്രധാന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകള്‍ സജീവമാക്കിയിരിക്കുന്നു എന്നാണ് ബ്ലൂം ബെര്‍ഗ് എന്ന അമേരിക്കന്‍ ബിസിനസ് പത്രം പുറത്തുവിട്ട വിവരം.
എന്തായിരുന്നു അദാനിയ്‌ക്കെതിരായ കേസ്?
ഗൗതം അദാനിക്കെതിരെ ന്യൂയോർക്ക് കോടതിയാണ് അഴിമതി കുറ്റം ചുമത്തിയത്. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്‍റ് വികസിപ്പിക്കുന്നതിനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്. .അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചതിനും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതിനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) അദാനിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. എസ് ഇ സി ഈ കേസില്‍ അദാനിയേയും മരുമകന്‍ സാഗര്‍ അദാനിയേയും വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയിൻ എന്നിവർക്കു പുറമെ, അസൂർ പവർ, സിപിഡിക്യു എന്നീ കമ്പനികളുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ച അദാനി ഗ്രൂപ്പ്, അവ അടിസ്ഥാനരഹിതമാണെന്ന് അന്നേ പ്രതികരിച്ചിരുന്നു. മാത്രമല്ല കുറ്റപത്രത്തില്‍ എഫ് സിപിഎ ലംഘനം അദാനിയുടെ കമ്പനി നടത്തിയെന്ന ആരോപണം ഇല്ലെന്ന് പ്രമുഖ ഇന്ത്യന്‍ അഭിഭാഷകന്‍ മുഗുള്‍ രോഹ്തഗി അന്ന് അഭിപ്രായപ്പെട്ടിരുന്നു.
അദാനിയെ വീഴ്‌ത്താനും മോദിയെ വീഴ്‌ത്താനും ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസ് ഈ കേസിന് പിന്നിലും?
അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് ഇന്ത്യയില്‍ മോദിയെ അധികാരത്തില്‍ നിന്നും തെറിപ്പിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ബിസിനസുകാരനാണ്. അതിലേക്കുള്ള ഒരു വഴിയായി അദാനിയെ വീഴ്‌ത്തുക എന്ന അജണ്ടയും ജോര്‍ജ്ജ് സോറോസിനുണ്ട്. അതിന്റെ ഭാഗമായി രാഷ്‌ട്രീയ പ്രേരിതമായി തട്ടിക്കൂട്ടിയ കേസാണ് അദാനിയ്‌ക്കെതിരെ യുഎസില്‍ ഒപ്പിച്ച ഈ കേസ് എന്ന് തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. ജോര്‍ജ്ജ് സോറോസ് അദ്ദേഹത്തിന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് യുഎസ് നീതിന്യായ വകുപ്പിലെ ഒരു ജഡ്ജിയെ പിടിച്ച് അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം ചുമത്തി എന്ന് ശക്തമായ ആരോപണം നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെ ട്രംപ് അധികാരത്തില്‍ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം ചുമത്തിയതിന് യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി ജനറലിനോട് ട്രംപിന്റെ അനുയായിയായ നേതാവ് വിശദീകരണം ചോദിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ പ്രധാന ബിസിനസുകാരനായ അദാനിയ്‌ക്കെതിരെ യുഎസിലെ കോടതി കുറ്റാരോപണം നടത്തുന്നത് ട്രംപ് സര്‍ക്കാരിനെ തന്നെ ലോകം തെറ്റിദ്ധരിക്കുന്നതിന് ഇടവരുത്തുമെന്നും ഈ നേതാവ് അഭിപ്രായപ്പെട്ടിരുന്നു.
അദാനിയെ വേട്ടയാടിയ സ്ഥാപനം അടച്ചുപൂട്ടി ഇരുട്ടില്‍ ഓടിമറഞ്ഞ ഹിന്‍ഡന്‍ബര്‍ഗ് ഉടമ
ഇതോടെ അദാനിയ്‌ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച ഹിന്‍ഡന്‍ബര്‍ഗ് എന്ന ധനകാര്യ റിസര്‍ച്ച് കമ്പനിയുടെ ഉടമയായ നെയ്റ്റ് (നഥാന്‍ ) ആന്‍ഡേഴ്സനും ഭയപ്പെട്ടിരുന്നു. വ്യാജമായ ആരോപണം അദാനിയ്‌ക്കെതിരെ ഉയര്‍ത്തിയതിന് ഭാവിയില്‍ സമാധാനം ചോദിച്ചാല്‍ കയ്യില്‍ ഉത്തരമൊന്നും ഇല്ല എന്നറിയുന്ന നെയ്റ്റ് ആന്‍ഡേഴ്സന്‍ തന്റെ ഹിന്‍ഡന്‍ ബര്‍ഗ് എന്ന കമ്പനി തന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതിനിടെ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചും രാഹുല്‍ ഗാന്ധിയും തമ്മില്‍ ബന്ധമുള്ളതായി ഇസ്രയേലിന്റെ രഹസ്യ അന്വേഷണ ഏജന്‍സിയായ മൊസാദ് കണ്ടെത്തിയതായി വാര്‍ത്തയുണ്ട്. ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് കൂടുതല്‍ കുരുക്കായേക്കും.
അദാനിയ്‌ക്കെതിരെ കുറ്റം വിധിച്ച യുഎസ് ജഡ്ജി ബ്രിയോണ്‍ പീസിന് ജോര്‍ജ്ജ് സോറോസുമായി ബന്ധം
യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെ എന്തിനാണ് യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസ് അദാനിയ്‌ക്കെതിരെ കുറ്റം വിധിച്ചതെന്നത് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. പിന്നീടാണ് അദാനിയ്‌ക്കെതിരെ കുറ്റവും ശിക്ഷയും വിധിച്ചതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്ന് തെളിഞ്ഞത്. അറ്റോര്‍ണി ബ്രിയോണ്‍ പീസിന്റെ ജീവിത പങ്കാളി ജാക്വിലിന്‍ ജോണ്‍സ് പീസ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് എന്ന സ്ഥാപനത്തിന്റെ സീനിയര്‍ അറ്റോര്‍ണി ആണ്. ബ്രയാന്‍ സ്റ്റീവന്‍സണ്‍ എന്ന വ്യക്തിയാണ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. ഇദ്ദേഹം ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ യുഎസ് പ്രോഗ്രാംസില്‍ അംഗമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ജോര്‍ജ്ജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള ഒരു എന്‍ജിഒ ആണ്. ജോര്‍ജ്ജ് സോറോസ് ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ്. അദാനിയെ വീഴ്‌ത്തുക വഴി മോദിയെ വീഴ്‌ത്തുക എന്നത് ജോര്‍ജ്ജ് സോറോസിന്റെ വിവിധ എന്‍ജിഒ സംഘടനകളുടെ ടൂള്‍കിറ്റാണ്.
ഡീപ് സ്റ്റേറ്റും കളിച്ചു
മോദിയെ ഇന്ത്യയില്‍ വീഴ്‌ത്താന്‍ കച്ചകെട്ടി നില്‍ക്കുന്ന മറ്റൊരു വിഭാഗമാണ് ഡീപ് സ്റ്റേറ്റ്.
എന്താണ് ഡീപ് സ്റ്റേറ്റ്
യുഎസ് പ്രസിഡന്‍റായിരുന്ന ജോ ബൈഡന്റെ പാര്‍ട്ടിയായ ഡമോക്രാറ്റ് പാര്‍ട്ടിയുടെ നേതാക്കളും റോത് ചൈല്‍ഡ് – റോക്ക് ഫെല്ലര്‍ – ഫോര്‍ഡ് തുടങ്ങിയ അമേരിക്കയിലെ ചില സമ്പന്ന കുടുംബങ്ങളും അവരുടെ അനുയായികളും ചേര്‍ന്നുള്ള വന്‍ അധികാര ശൃംഖലയാണ് ഡീപ് സ്റ്റേറ്റ്. തങ്ങളുടെ അജണ്ട അനുസരിക്കാത്ത മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുക എന്നത് അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ അജണ്ടകളില്‍ ഒന്നാണ്. അക്കൂട്ടത്തില്‍ അവര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണമാണ് ഇന്ത്യയിലെ മോദി സര്‍ക്കാരിന്റെ ഭരണം.
ഡീപ് സ്റ്റേറ്റും അവരുടെ യുഎസ് നീതിന്യായ വകുപ്പിലുള്ള പിടിപാട് അദാനിയ്‌ക്കെതിരെ കേസ് ഉയര്‍ത്താന്‍ ഉപയോഗപ്പെടുത്തിയതായി ആരോപണമുണ്ട്. ഡമോക്രാറ്റുകള്‍ ഭരിയ്‌ക്കുമ്പോള്‍ അവര്‍ക്ക് അനുകൂലമായി പല കേസുകളലും വിധി ഉണ്ടായത് അവരുടെ യുഎസ് നീതിന്യായവകുപ്പിലും യുഎസ് ജഡ്ജിമാര്‍ക്കിടയിലും ഉള്ള പിടിപാടിന്റെ തെളിവാണ്. ഡമോക്രാറ്റിന്റെ പ്രസിഡന്‍റായിരുന്നെങ്കിലും ജോ ബൈഡന്‍ പോലും അവസാന നാളുകളില്‍ യുഎസ് നീതിന്യായവകുപ്പിലെ അഴിമതിയെ വിമര്‍ശിച്ചിരുന്നു.
ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധിയായ രാഹുല്‍ ഗാന്ധി കുടുങ്ങും
ഇന്ത്യയില്‍ മോദി ഭരണം അട്ടിമറിച്ച് പകരം രാഹുല്‍ ഗാന്ധിയെ അധികാരത്തിലേറ്റുമെന്നാണ് ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും ആണയിടുന്നത്. അദാനിയ്‌ക്കെതിരെ 88 ആരോപണങ്ങള്‍ ഉയര്‍ത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചുമായി രാഹുല്‍ ഗാന്ധിയ്‌ക്ക് ബന്ധമുള്ളതായി ഇസ്രയേലിന്റെ രഹസ്യ അന്വേഷണ ഏജന്‍സിയായ മൊസാദ് കണ്ടെത്തിയതായി വാര്‍ത്തയുണ്ട്. ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് കൂടുതല്‍ കുരുക്കായേക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ മൊസാദ് പുറത്തുവിട്ടിട്ടില്ല.
പല തരം രഹസ്യ അജണ്ടകളാണ് ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും ഇന്ത്യയില്‍ നടപ്പാക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം ഇവിടുത്തെ എന്‍ജിഒകളെ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. ബാക്കി പ്രതിപക്ഷ പാര്‍ട്ടികളെ ഉപയോഗിച്ചും നടപ്പാക്കുന്നു. ഈ അജണ്ടകളെ ടൂള്‍കിറ്റ് എന്നാണ് വിളിക്കുക. യോഗിയെയും മോദിയെയും വീഴ്‌ത്തുക എന്നത് ഒരു ടൂള്‍കിറ്റാണ്. അതുപോലെ ഇവരുടെ മറ്റൊരു ടൂള്‍കിറ്റാണ് അദാനിയെ വീഴ്‌ത്തുക എന്നത്. അതുപോലെ സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കുക, ഇന്ത്യന്‍ സൈന്യത്തില്‍ വിള്ളലുണ്ടാക്കുക എന്നിവയും ഇവരുടെ അജണ്ടകളാണ്. ഒരു ആരോപണം കൊണ്ടുവരിക. എന്‍ജിഒകള്‍ വഴി അത് സമൂഹമാധ്യമങ്ങളില്‍ പരത്തുക. പിന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലെ അതിനെ രാഷ്‌ട്രീയ പ്രശ്നമാക്കി ഉയര്‍ത്തി മാധ്യമങ്ങളില്‍ കത്തിച്ചുനിര്‍ത്തുക- ഇതാണ് ഇവരുടെ പ്രവര്‍ത്തന രീതി.
















