ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ഭാര്യക്കും മകള്‍ക്കുമെതിരെ മകന്‍ മൊഴി നല്കി. സംഭവത്തില്‍ ഓം പ്രകാശിന്റെ ഭാര്യ പല്ലവി, മകള്‍ കൃതി എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. പല്ലവിയാണ് ഓം പ്രകാശിനെ കൊന്നതെന്നാണ് വിവരം.
ഓംപ്രകാശിന്റെ മുഖത്ത് മുളകുപൊടി വിതറി, കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം സംസ്ഥാനത്തെ മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ആ പിശാചിനെ ഞാന്‍ കൊന്നു എന്ന് അറിയിച്ചിരുന്നു. മകന്‍ കാര്‍ത്തിക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാര്‍ത്തിക് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വീട്ടിലെത്തിയത്. കതക് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പല്ലവി തയാറായില്ല. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥനെത്തിയതോടെയാണ് വീടിനകത്ത് കയറാന്‍ സാധിച്ചത്. പല്ലവി കഴിഞ്ഞ 12 വര്‍ഷത്തിലധികമായി മാനസിക പ്രശ്നങ്ങള്‍ നേരിട്ടുവരികയാണെന്നും കാര്‍ത്തിക് മൊഴി നല്കിയിട്ടുണ്ട്.
ഭര്‍ത്താവ് കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്നത് പത്തുമിനിറ്റോളം പല്ലവി കസേരയിലിരുന്ന് നിശ്ശബ്ദയായി നോക്കിനിന്നെന്നാണ് പോലീസ് പറയുന്നത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഓം പ്രകാശ് സഹോദരിയുടെ പേരില്‍ വസ്തു വാങ്ങിയതാണ് കാരണം. സ്വത്ത് പല്ലവിയുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഓം പ്രകാശ് തയാറായില്ല. അമ്മ അച്ഛനെ കഴിഞ്ഞ ഒരാഴ്ചയായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കാര്‍ത്തിക്കിന്റെ പരാതിയില്‍ പറയുന്നു. ഇതുകാരണം ഓംപ്രകാശ് സഹോദരി സരിതാ കുമാരിയുടെ വീട്ടിലേക്ക് താമസം മാറി. രണ്ടുദിവസം മുന്‍പ്, കൃതി അച്ഛനെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് തിരികെക്കൊണ്ടുവരികയായിരുന്നു. കൊല നടന്നപ്പോള്‍ കാര്‍ത്തിക് സ്ഥലത്തുണ്ടായിരുന്നില്ല. അയല്‍ക്കാരന്‍ വിളിച്ചാണ് തന്നെ വിവരമറിയിച്ചത്. വീട്ടിലെത്തിയപ്പോഴേക്കും പോലീസും മറ്റും അവിടെ എത്തിയിരുന്നതായും കാര്‍ത്തിക് പറഞ്ഞു.
ഭര്‍ത്താവ് തന്നെയും മകളെയും പീഡിപ്പിക്കുന്നുവെന്നും വീട്ടില്‍ തോക്കുമായി നടക്കുന്നുവെന്നും മൂന്നുദിവസം മുന്‍പ് ഐപിഎസ് കുടുംബ വാട്‌സ്ആപ് കൂട്ടായ്‌മയില്‍ പല്ലവി പറഞ്ഞിരുന്നു. ആത്മരക്ഷാര്‍ഥമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പല്ലവിയുടെ മൊഴി.











