പാര്‍ശ്വവത്കരിക്കപ്പട്ടവരെ ചേര്‍ത്തുനിര്‍ത്തിയ വിശാലമനസ്‌കത: മെത്രാപ്പൊലീത്ത മാത്യൂസ് മാര്‍ തീമോത്തിയോസ്
പത്തനംതിട്ട: ലളിതവും സുന്ദരവുമായ ജീവിതശൈലി, എല്ലാവരോടുമുള്ള കരുതല്‍, പാവപ്പെട്ടവരോടുള്ള സഹാനുഭൂതി, സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പട്ടവരെ ചേര്‍ത്തുനിര്‍ത്തുവാനുള്ള വിശാലമനസ്‌കത ഇവയെല്ലാം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വ്യത്യസ്തനാക്കിയെന്ന് ഡോ. ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മാര്‍ തീമോത്തിയോസ്.
പ്രസംഗത്തില്‍ മാത്രമല്ല ജീവിതത്തിലും ലാളിത്യം പിന്തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ക്രൈസ്തവജീവിതം ഏവര്‍ക്കും കാണിച്ചുതരുന്ന സന്ദേശവും മാതൃകയും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആഴത്തില്‍ വേരൂന്നിയ ക്രിസ്തീയ പൈതൃകത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. സാമൂഹ്യസമത്വത്തിന് അദ്ദേഹം ഏറെ പ്രാധാന്യം നല്‍കിയെന്നും മെത്രാപ്പോലീത്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എല്ലാ മനുഷ്യരെയും സ്‌നേഹിച്ച വലിയ മനസിന്റെ ഉടമ: ജോര്‍ജ് കുര്യന്‍
തിരുവനന്തപുരം: എല്ലാ മനുഷ്യരെയും സ്‌നേഹിക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്ത ഒരു വലിയ മനസിന്റെ ഉടമയായിരുന്നു മാര്‍പാപ്പ പോപ്പ് ഫ്രാന്‍സിസെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം വളരെ ദുഃഖകരവും നഷ്ടബോധം ഉണ്ടാക്കുന്നതുമാണ്. ലോകത്തിലെ മുഴുവന്‍ വിശ്വാസികളോടൊപ്പം ദുഃഖം പങ്കിടുന്നു, അനുശോചന സന്ദേശത്തില്‍ ജേര്‍ജ് കുര്യന്‍ പറഞ്ഞു.
ലോകം മുഴുവന്‍ ദുഃഖിക്കുന്നു: സുരേഷ് ഗോപി
ന്യൂദല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ ലോകം മുഴുവന്‍ ദുഃഖിക്കുന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ആഗോള കത്തോലിക്കാ സമൂഹത്തിനും അദ്ദേഹത്തിന്റെ ജീവിതവും പൈതൃകവും സ്പര്‍ശിച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള തന്റെ അക്ഷീണമായ പ്രവര്‍ത്തനങ്ങളിലൂടെ ഫ്രാന്‍സിസ് മാര്‍പാ
പ്പ സ്നേഹം, കാരുണ്യം, സേവനം എന്നീ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ വരുംതലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നത് തുടരും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്റെ ഓര്‍മകള്‍ നമ്മെ സ്നേഹത്തിന്റെയും ദയയുടെയും മനസിലാക്കലിന്റെയും പാതയിലേക്ക് നയിക്കട്ടെയെന്നും സുരേഷ് ഗോപി കുറിച്ചു.
അനുകമ്പയുടെ ദീപസ്തംഭം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
തിരുവനന്തപുരം: പോപ്പ് ഫ്രാന്‍സിസ് അനുകമ്പയുടെ ദീപസ്തംഭം ആയിരുന്നെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പാവപ്പെട്ടവരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും അദ്ദേഹം എന്നും കരുണയും അനുകമ്പയും പുലര്‍ത്തി. വ്യത്യസ്ത മതവിശ്വാസികള്‍ക്കിടയിലെ ആശയവിനിമയം സുഗമമാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്ന അദ്ദേഹം. അനിയന്ത്രിതമായ ഉപഭോക്തൃസംസ്‌കാരത്തേയും മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ കടിഞ്ഞാണില്ലാത്ത പോക്കിനേയും അദ്ദേഹം എന്നും വിമര്‍ശിച്ചിരുന്നു. ലളിത ജീവീതരീതിയും, പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള നിതാന്ത ജാഗ്രതയും, അദ്ദേഹത്തിന് എന്നും എല്ലായിടത്തും വലിയ ബഹുമാനം നേടിക്കൊടുത്തിട്ടുണ്ട്, അനുശോചന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
നവീകരണത്തിന്റെ വക്താവ്: പി.എസ്. ശ്രീധരന്‍ പിള്ള
പനാജി: ജീവിതത്തിലുടനീളം ലാളിത്യവും വിനയവും സൂക്ഷിച്ച് ആത്മീയതയുടെ ഉത്തുംഗത്തില്‍ എത്തിയ പൂജനീയ വ്യക്തിത്വത്തിനുടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. അദ്ദേഹം സഭയ്‌ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവ് കൂടിയായിരുന്നു. പാവങ്ങളെയും അശരണരേയും ചേര്‍ത്തുപിടിക്കാന്‍ ജീവിതത്തിലുടനീളം അദ്ദേഹം ശ്രമിച്ചു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം സഭാഭരണത്തില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ നിലകൊണ്ടു. ഭീകരത, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍, ആഗോളതാപനം തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം നിലപാടുകള്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കനത്ത നഷ്ടമാണ് ആത്മീയ ലോകത്തിനുണ്ടായിരിക്കുന്നത്, ശ്രീധരന്‍ പിള്ള പറഞ്ഞു.
ലോകത്തിന് മാതൃകയായ ആത്മീയാചാര്യന്‍: പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന് തന്നെ മാതൃകയായ ആത്മീയാചാര്യനായിരുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം സ്വജീവിതം സമര്‍പ്പിച്ചു. മനുഷ്യനന്മക്കുപരി പ്രകൃതി സംരക്ഷണത്തിനായും മാര്‍പാപ്പ ജീവിച്ചു. അദ്ദേഹത്തിന് ഭാരതവുമായും, പ്രധാനമന്ത്രി മോദിയുമായും ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നത്. മാര്‍പാപ്പ ഭാരതം സന്ദര്‍ശിക്കുവാന്‍ തയാറെടുക്കുന്ന സമയത്താണ് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാകുന്നത്. ലളിതജീവിതം നയിച്ചതിനൊപ്പം ലോകത്ത് ദുഃഖിക്കുന്ന എല്ലാവര്‍ക്കുമായി സ്വജീവന്‍ സമര്‍പ്പിച്ച മാര്‍പാപ്പയുടെ വിയോഗത്താല്‍ ദുഃഖിക്കുന്ന ക്രൈസ്തവ സമൂഹത്തോടും ലോകത്തിലെ മുഴുവന്‍ ജനങ്ങളോടുമൊപ്പം അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
മാതൃകാ വ്യക്തിത്വം: മുഖ്യമന്ത്രി
തിരുവനന്തപുരം: മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും പൗരോഹിത്യ ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസായിരുന്നു അദ്ദേഹത്തിന്റേതെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: