തിരുവനന്തപുരം: വഖഫ് ഭീകരതയില്‍ വേട്ടക്കാര്‍ക്ക് ഒപ്പം ഓടിയവര്‍ ഇരകളുടെ കൂടെയെന്ന് തെളിയിക്കാന്‍ മുനമ്പത്ത് നുണകളുടെ പെരുമഴ പെയ്യിക്കുകയാണെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്‍ഡി സഖ്യം. കേന്ദ്രമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നവര്‍ മുനമ്പത്തെ ജനതയക്ക് വേണ്ടി ചെറുവിരല്‍ പോലും അനക്കാത്തവരാണ്.
മുനമ്പം പ്രശ്‌ന പരിഹാരത്തിന് വഖഫ് ഭേദഗതി പര്യാപ്തമല്ലെന്ന് പറയുന്നവര്‍ ആടിനെ പട്ടിയാക്കുകയാണെന്നും വി.മുരളീധരന്‍ ആരോപിച്ചു. പുതിയ ആക്ടിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരമാകും. വഖഫ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരായ നിയമ പോരാട്ടങ്ങളില്‍ പുതിയ ചട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് സഹായകമാവുമെന്ന് മുന്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
മുനമ്പം ജനതയ്‌ക്ക് ഒപ്പം നില്‍ക്കേണ്ട സംസ്ഥാന വഖഫ് ബോര്‍ഡ്, വഖഫ് ട്രൈബ്യൂണലിന്റെ നടപടികള്‍ക്കെതിരെ സ്‌റ്റേ വാങ്ങി. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്ന് മുരളീധരന്‍ ചോദിച്ചു. മുനമ്പത്തെ ജനതയോടുള്ള പ്രതികാര മനോഭാവം ഇന്‍ഡി സഖ്യം തുടരുകയാണെന്നതിന്റെ തെളിവാണതെന്ന് വി.മുരളീധരന്‍ പ്രതികരിച്ചു.
മുനമ്പത്ത് റവന്യൂ അവകാശങ്ങള്‍ എപ്പോള്‍ പുനസ്ഥാപിക്കുമെന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. വഖഫ് ബോര്‍ഡാണ് കേസിന് തടസം നില്‍ക്കുന്നത്. മുനമ്പത്തെ ജനതയോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവര്‍ ഇത്രയും കാലം എടുത്ത നിലപാട് പൊതുജനസമക്ഷത്തിലുണ്ട്. മുനമ്പത്തെ ജനതയോട് ഒപ്പമാണ് ഇന്‍ഡി സഖ്യമെങ്കില്‍ നിയമസഭയിലെ പ്രമേയം പിന്‍വലിക്കട്ടെ എന്നും വി.മുരളീധരന്‍ പറഞ്ഞു.
മുത്തലാഖ് നിരോധനം കൊണ്ടുവന്നപ്പോള്‍ ന്യുനപക്ഷ അവകാശം ഹനിക്കുന്നു എന്ന് പറഞ്ഞ് ചര്‍ച്ച ചെയ്തവരാണ് മാധ്യമങ്ങള്‍. പക്ഷേ ആ നിയമം കേരളത്തിലെ തന്നെ എത്ര മുസ്ലീം സഹോദരിമാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ കാണാം. മാധ്യമങ്ങള്‍ ഇന്‍ഡി സഖ്യത്തിന്റെ കുപ്രചാരണത്തിന് കൂട്ടുനില്‍ക്കരുതെന്നും മുന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: