ന്യൂദല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ആഗോള വ്യാപാര വിപണിയെ പിടിച്ചുകുലുക്കിയെങ്കിലും ഭാരതത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കിയില്ല. പ്രഖ്യാപനം ചൈന, ജപ്പാന്‍, ബംഗ്ലാദേശ്. വിയറ്റ്നാം എന്നീരാജ്യങ്ങളുടെ വിപണിയില്‍ ഇടിവുണ്ടാക്കി. ചൈനയുടെ ഹാങ്‌സെങ് 2.5 ശതമാനമാണ് ഇടിവ് നേരിട്ടത്. ജപ്പാന്റെ നൈക്കെയും ദക്ഷിണ കൊറിയയുടെ കോസ്പിയും മൂന്ന് ശതമാനം താഴ്ന്നു. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് 1.4 ശതമാനവും ഇടിവ് നേരിട്ടു. എന്നാല്‍ ഭാരതത്തില്‍ .03 ശതമാനം മാത്രമാണ് താഴ്ന്നത്. പകരച്ചുങ്ക താരീഫില്‍ ഭാരതത്തിന്റെ ഐടിയും ഫാര്‍മയും ഒഴിവാക്കിയതാണ് ഇതിനുള്ള പ്രധാന കാരണം. കൂടാതെ അര്‍ധചാലകങ്ങള്‍, ചെമ്പ്, തടി, സ്വര്‍ണം, ഊര്‍ജം എന്നിവയേയും താരിഫില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
26 ശതമാനം തീരുവ യുഎസില്‍നിന്ന് ഭാരതം ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുള്ള നികുതിയേക്കാള്‍ കൂടുതലാണ്. 2024 സാമ്പത്തിക വര്‍ഷം 9.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള തുണിത്തരങ്ങളാണ് ഭാരതം കയറ്റുമതി ചെയ്തത്. ഈ വിഭാഗത്തിലെ മൊത്തം കയറ്റുമതിയുടെ 28 ശതമാനം. ഈ മേഖലയില്‍ ചൈനയ്‌ക്ക് 21ശതമാനവും വിയറ്റ്‌നാമിന് 19 ശതമാനവും വിഹിതമാണുള്ളത്. ഇവര്‍ക്ക് ഭാരതത്തിനേക്കാള്‍ ഉയര്‍ന്ന തീരുവയാണ് എര്‍പ്പെടുത്തിയത്.
പ്രഖ്യാപനം ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് ചൈനയ്‌ക്കാണ്. 34 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുണ്ടായിരുന്ന 20 ശതമാനത്തിനു മുകളില്‍ 34ശതമാനം അധിക തീരുവ കൂടി, അതായത് 54 ശതമാനം. ചൈനയ്‌ക്കുമേലുള്ള കൂടിയ തീരുവ ഭാരതത്തിന് സഹായകമാകും. അറുപതോളം രാജ്യങ്ങള്‍ക്കാണ്് പകരച്ചുങ്കം ഏര്‍പ്പെടുത്തിയത്.
ഭാരതത്തില്‍ നിന്നുള്‍പ്പടെയുള്ള എല്ലാ വിദേശ ഇറക്കുമതികള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതിയായും ബാക്കി അധിക നികുതിയുമായാണ് ഏര്‍പ്പെടുത്തിയത്. നിലവിലെ ലെവികളും പുതുക്കിയതും എടുത്തു കാണിക്കുന്ന ചാര്‍ട്ടും ട്രംപ് പുറത്തുവിട്ടിട്ടുണ്ട്.
ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 34 ശതമാനം അധിക നികുതിയും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനവും ദക്ഷിണ കൊറിയയ്‌ക്ക് 25 ശതമാനവും ജപ്പാന് 24 ശതമാനവും തായ്‌വാന് 32 ശതമാനവുമാണ് ചുമത്തിയിരിക്കുന്നത്. യുഎസില്‍ അസംബിള്‍ ചെയ്യാത്ത ഓട്ടോമൊബൈലുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തും
ഭാരതവും യുഎസും തമ്മില്‍ 137 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണുള്ളത്. 38 ബില്യണ്‍ ഡോളറിന്റെ വ്യാപരമിച്ചം ഭാരതത്തിനുണ്ട്. അമേരിക്കയിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ 4 ബില്യണ്‍ ഡോളറാണ് കമ്മി. അത് ഭാരതത്തിന്റെ മൊത്തം ജിഡിപിയുടെ 0.1 ശതമാനം മാത്രം. അതിനാല്‍ ട്രംപിന്റെ അധിക നികുതി നയം നമ്മുടെ സാമ്പത്തിക രംഗത്ത് കാര്യമായ പ്രതിസന്ധി ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം യുഎസിന് സമാനമായി മറ്റ് രാജ്യങ്ങളും പകരച്ചുങ്കം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അത് വ്യാപാര യുദ്ധത്തിനും കാരണമാകും.
















