ന്യൂദൽഹി: വിവാദ ആൾദൈവം നിത്യാനന്ദ മരിച്ചുവെന്ന ബന്ധുവിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി കൈലാസ അധികൃതർ. നിത്യാനന്ദ തന്നെ സ്ഥാപിച്ച സാങ്കൽപ്പിക രാജ്യത്തിലെ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് എത്തിവരാണ് വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
നിത്യാനന്ദ ജീവനോടെയിരിക്കുന്നുവെന്നും സജീവമായി പ്രവർത്തിക്കുന്നുവെന്നും കൈലാസയുടെ വിശദീകരണം. മാർച്ച് 30ന് ഉഗാഡി ആഘോഷങ്ങളിൽ നിത്യാനന്ദ പങ്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ പങ്കുവെച്ചാണ് കൈലാസ അധികൃതരുടെ വിശദീകരണം. നിത്യാനന്ദയെ മോശക്കാരനായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പ്രചാരണം ബന്ധു നടത്തുന്നതെന്നും കൈലാസ അധികൃതർ വിശദീകരിക്കുന്നു.
ചില ദേശീയ മാധ്യമങ്ങളും തമിഴ് പ്രാദേശിക മാധ്യമങ്ങളുമാണ് സ്വാമി നിത്യാനന്ദ മരിച്ചതായുള്ള വാർത്തകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിലൂടെ നടന്ന ഒരു ആത്മീയ പ്രഭാഷണത്തിനിടെ നിത്യാനന്ദയുടെ അനന്തരവൻ ശ്രീ നിത്യ സുന്ദരേശ്വരാനന്ദയാണ് വിവാദ ആള്‍ദൈവത്തിന്റെ മരണം സംബന്ധിച്ച ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. “ഹിന്ദു ധർമ്മം സംരക്ഷിക്കാൻ സാമി തന്റെ ജീവൻ ബലിയർപ്പിച്ചു” എന്നായിരുന്നു ശ്രീ നിത്യ സുന്ദരേശ്വരാനന്ദയുടെ വാക്കുകള്‍.













