ന്യൂദൽഹി : ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതിന്റെ പുതിയ തെളിവുകൾ പുറത്ത് വിട്ടത് ഇന്റലിജൻസ് ഏജൻസികൾ. മനുഷ്യക്കടത്ത് സംഘവുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ പിന്തുടർന്ന അന്വേഷണ ഉദ്യോഗസ്ഥർ സംഭവമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറ് മാസത്തിനിടെ 3,000-ത്തിലധികം ശ്രീലങ്കക്കാർ ഇന്ത്യയിൽ അനധികൃതമായി കടന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), തമിഴ്‌നാട് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായി. അവരിൽ പലരും തമിഴ്‌നാട്ടിലും കർണാടകയിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്. അവരിൽ ചിലർ കാനഡയിലേക്ക് പോലും പോയിട്ടുണ്ടെന്ന് ഏജൻസി വ്യക്തമാക്കുന്നു.
ശ്രീലങ്കയിൽ ഇമ്രാൻ ഹാജിയാർ, ഇന്ത്യയിൽ മുഹമ്മദ് ഇബ്രാഹിം എന്നിവർ ചേർന്നാണ് മനുഷ്യക്കടത്ത് ശൃംഖല നടത്തുന്നത് എന്ന് സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു. 2025 ഫെബ്രുവരി 28-ന് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മനുഷ്യ കടത്ത് കഥകളുടെ ചുരുളഴിയുന്നത്.
ശ്രീലങ്കയിൽ നിന്നുള്ള ആളുകളെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളിൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ മണ്ഡപത്തിലേക്ക് കൊണ്ടുവരുന്നു, അവിടെ അവരെ കള്ളക്കടത്ത് ഹോൾഡിംഗ് ഏരിയ എന്നറിയപ്പെടുന്ന ഒരു വെയർഹൗസിലേക്ക് കൊണ്ടുപോകും. തുടർന്ന് അവരെ 20 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് ചെറിയ ബോട്ടുകളിലും ട്രക്കുകളിലും കർണാടകയിലെയും തമിഴ്‌നാട്ടിലെയും വിവിധ ഭാഗങ്ങളിലേക്ക് അയയ്‌ക്കുന്നു. ഇവരിൽ ഭൂരിഭാഗവും ബെംഗളൂരുവിലോ മംഗലാപുരത്തോ സ്ഥിരതാമസമാക്കിയവരാണ്.
ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് ഒരാൾക്ക് 20 ലക്ഷം രൂപ വരെയും കാനഡയിലേക്ക് പോകുന്നവർക്ക് 50 ലക്ഷം രൂപ വരെയും കടത്തുകാർ ഈടാക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസി പറയുന്നു. കാനഡയിലേക്ക് പോകാൻ താൽപ്പര്യമുള്ളവർക്ക് ഇന്ത്യയിൽ വ്യാജ ആധാർ കാർഡുകൾ നൽകുന്നു. ഇവരെ കുപ്രസിദ്ധ ‘ഡോങ്കി റൂട്ട്’ വഴിയും കാനഡയിൽ എത്തിക്കുന്നുണ്ട്.
ഇന്ത്യൻ പൗരത്വ രേഖകൾ നൽകുന്നതിലും വൻ ക്രമക്കേടുകളാണ് മനുഷ്യക്കടത്ത് സംഘം നടത്തിവന്നിരുന്നത്. ഇന്ത്യയിൽ മരിച്ചവരുടെ പേരിലുള്ള ആധാർ കാർഡുകൾ പുതിയ ഫോട്ടോകൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്താണ് മനുഷ്യക്കടത്തുകാർ കുടിയേറ്റക്കാർക്ക് പലർക്കും നൽകിയത്. ചില സന്ദർഭങ്ങളിൽ ആധാർ കാർഡുകളും വോട്ടർ ഐഡി കാർഡുകളും വ്യാജമായി ഇവർ സൃഷ്ടിച്ചിരുന്നതായും ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക