ന്യൂദൽഹി : പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ സേവനങ്ങളുടെ നടത്തിപ്പും സംബന്ധിച്ച സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിയമസഭയിൽ ചർച്ച നടത്തി. ആം ആദ്മി പാർട്ടി സർക്കാരിന്റെ 10 വർഷത്തെ ഭരണകാലത്ത് ദൽഹിയുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയായിരുന്നെന്ന് സിഎജി റിപ്പോർട്ട് തുറന്നുകാട്ടിയതായി അവർ പറഞ്ഞു.
ദൽഹിക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുമെന്ന് അവകാശപ്പെട്ടിരുന്ന കെജ്‌രിവാൾ തന്നെ ദൽഹിയിലെ ആരോഗ്യ വകുപ്പിനെയും ആശുപത്രികളെയും രോഗിയാക്കിയെന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച പറഞ്ഞു. അഴിമതിയിൽ മുങ്ങിക്കുളിച്ച ആ സർക്കാർ 10 വർഷത്തിനിടെ ഒരു പുതിയ ആശുപത്രി പോലും പണിയുകയോ സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്തില്ല.
2010 ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ദൽഹിയിൽ നടപ്പാക്കിയില്ല. കെജ്‌രിവാൾ സർക്കാർ വർഷങ്ങളായി അവശ്യ മരുന്നുകളുടെ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും അതിനാൽ ദൽഹിയിലെ എല്ലാ ആശുപത്രികൾക്കും സ്വന്തമായി പട്ടിക തയ്യാറാക്കേണ്ട അവസ്ഥ വന്നെന്നും ഇത് ദൽഹിയിലെ ജനങ്ങൾക്ക് നേരിട്ട് നഷ്ടമുണ്ടാക്കിയെന്നും അവർ പറഞ്ഞു.
ഇതിനുപുറമെ, ആശുപത്രികളും ഡിസ്പെൻസറികളും നിർമ്മിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡിഡിഎയിൽ നിന്ന് 684 ലക്ഷം രൂപയ്‌ക്ക് 15 പ്ലോട്ടുകൾ വാങ്ങിയിരുന്നു. എന്നാൽ ഇതുവരെ ഒരു സ്ഥലത്തും പണി ആരംഭിച്ചിട്ടില്ല. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് വാങ്ങിയ ഭൂമി ഒഴിഞ്ഞുകിടക്കുകയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ദൽഹിയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നു. കെജ്‌രിവാൾ എല്ലാ വകുപ്പുകളിലും മോഷണം നടത്തിയിട്ടുണ്ടെന്നും ദൽഹി സർക്കാരിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലും അദ്ദേഹം മോഷ്ടിച്ചിട്ടുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ സ്വത്താണോയെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മോഷ്ടിച്ച വ്യക്തിയിൽ നിന്ന് നിങ്ങൾക്ക് എന്താണ് പ്രതീക്ഷിക്കാൻ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
















