ഫരീദാബാദ് : ഹരിയാനയിലെ ഫരീദാബാദിലെ സോഹ്ന റോഡിലെ പാലി പ്രദേശത്തെ ഒരു തകർന്ന വീട്ടിൽ നിന്ന് രണ്ട് ഹാൻഡ് ഗ്രനേഡുകൾ കണ്ടെടുത്തു. തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട ഒരു യുവാവിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് എടിഎസ് ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്.
പാലി പ്രദേശത്ത് എത്തിയ എടിഎസ് സംഘം യുപി സ്വദേശിയായ അബ്ദുൾ റഹ്മാൻ എന്ന 19കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ഫൈസാബാദിലെ മിൽക്കിപൂർ സ്വദേശിയാണ് അബ്ദുൾ റഹ്മാൻ. ഇയാൾക്ക് ഏതോ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് എടിഎസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഫരീദാബാദ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലിയിലെ തകർന്ന വീട്ടിൽ ഏകദേശം നാല് മണിക്കൂറോളം അന്വേഷണം തുടർന്നു. ഈ സമയത്ത് ധാരാളം പോലീസ് സേനയെ പ്രദശങ്ങളിൽ വിന്യസിച്ചിരുന്നു. ഇതിനിടയിലാണ് രണ്ട് ഹാൻഡ് ഗ്രനേഡുകൾ കണ്ടെടുത്തത്.
വിഷയം വളരെ സെൻസിറ്റീവ് ആണെന്നും രണ്ട് സംസ്ഥാനങ്ങളിലെയും പോലീസ് ഇത് അന്വേഷിക്കുന്നുണ്ടെന്നും ഫരീദാബാദ് പോലീസ് വക്താവ് യശ്പാൽ സിംഗ് പറഞ്ഞു. ഗുജറാത്ത് പോലീസ് യുവാവിനെയും കണ്ടെടുത്ത സാധനങ്ങളെയും കസ്റ്റഡിയിലെടുത്ത് തിരികെ നാട്ടിലേക്ക് കൊണ്ടുപോയി.
















