ധാക്ക : ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഇൻഫർമേഷൻ ഉപദേഷ്ടാവായ നഹിദ് ഇസ്ലാം, മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്ന് ചൊവ്വാഴ്ച രാജിവച്ച് രാഷ്‌ട്രീയത്തിൽ ചേർന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കാനുള്ള പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രധാന വിദ്യാർത്ഥി നേതാക്കളിൽ ഒരാളാണ് അദ്ദേഹം.
ബംഗ്ലാദേശിന്റെ തപാൽ, ടെലികമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത വിദ്യാർത്ഥി നേതാവാണ് ഇയാൾ. ” ഫെബ്രുവരി 28 ന് ആരംഭിക്കാനിരിക്കുന്ന പുതിയ രാഷ്‌ട്രീയ പാർട്ടിയിൽ ചേരുന്നതിനായി ഞാൻ മന്ത്രിസഭയിൽ നിന്ന് രാജിവയ്‌ക്കാൻ തീരുമാനിച്ചു”, -മുഖ്യ ഉപദേഷ്ടാവിന് രാജി സമർപ്പിച്ച ശേഷം നഹിദ് ഇസ്ലാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേ സമയം ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളും മറ്റുള്ളവരും ഫെബ്രുവരി 28 ന് ധാക്കയിലെ മണിക് മിയ അവന്യൂവിൽ പാർട്ടി ആരംഭിക്കുന്നതിനായി ഒരു വലിയ റാലിക്ക് ഒരുങ്ങുകയാണ്. നഹിദ് ഇസ്ലാമാണ് പാർട്ടിയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ പാർട്ടിയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2024 ഓഗസ്റ്റിൽ 600 ലധികം പേരുടെ മരണത്തിന് കാരണമായ ആഴ്ചകൾ നീണ്ട പ്രതിഷേധത്തിനും അക്രമത്തിനും ശേഷം വിദ്യാർത്ഥി നേതൃത്വത്തിലുള്ള ഒരു പ്രസ്ഥാനം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കി. 76 കാരിയായ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു.
തുടർന്ന് നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ ഒരു ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ രൂപീകരിക്കുകയായിരുന്നു. ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത നേതാക്കളിൽ ഒരാളായിരുന്നു നഹിദ് ഇസ്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: