തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ വൈറലായ ഉമ്മയാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിനി നബീസ ഉമ്മ. അവരുടെ ഭര്‍ത്താവ് 22 വര്‍ഷം മുന്‍പ് മരിച്ചുപോയി. പിന്നീട് മക്കളെയെല്ലാം കഷ്ടപ്പെട്ട് വളര്‍ത്തി അവരെയെല്ലാം നല്ല നിലയിലാക്കിയ ശേഷം പ്രായമേറിയ നബീസ് ഉമ്മ മക്കളുടെ നിര്‍ദേശപ്രകാരം ഒരു ടൂറിന് പോയി. മൂന്ന് പെണ്മക്കളാണ് നബീസ ഉമ്മയ്ക്കുള്ളത്. ഇവര്‍ മൂന്ന് പേരും ഇപ്പോള്‍ നല്ല നിലയിലാണ്. അവരെ നല്ല നിലയിലാക്കിയ ഉമ്മയോടുള്ള വാത്സല്യമാണ് നബീസ ഉമ്മ ടൂര്‍ പോകുന്നതിന് കാരണമായത്.
ഏതാനും സ്ത്രീകള്‍ക്കൊപ്പമാണ് മണാലി, കുളു, ദല്‍ഹി എന്നിവിടങ്ങളിലേക്ക് ടൂറിന് പോയത്. അവിടെച്ചെന്നപ്പോള്‍ നബീസ് ഉമ്മയുടെ ഒരു ചെറിയ വീഡിയോ ആരോ സോഷ്യല്‍ മീഡിയയില്‍ ഇട്ടു. “നബീസ ഉമ്മ മഞ്ഞ് വാരിക്കളിക്കുന്നതാണ് ഫോട്ടോ. ഹാജിറ, സഫിയ, നസീമ, സഖീന നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കേ എന്താ രസം….അടിപൊളിയാണ് മക്കളേ…ഈ 85ാം വയസ്സില്‍ ഞാന്‍ മഞ്ഞീക്കിടക്ക് ണ് കണ്ടില്ലേ”- എന്ന നബീസ ഉമ്മ പറയുന്നതും ഈ വീഡിയോയില്‍ കേള്‍ക്കാം.
ഇതോടെ ചില ഉസ്താദുമാര്‍ക്ക് ഹാലിളകി. സ്ത്രീകളുടെ സ്വാതന്ത്ര്യം വകവെച്ച് കൊടുക്കാന്‍ തയ്യാറില്ലാത്ത ഇബ്രാഹിം സഖാഫി നബീസ ഉമ്മയെ കഠിനമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഭര്‍ത്താവ് മരിച്ച ഒരു വല്ല്യുമ്മ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞ് വാരിക്കളിക്കാന്‍ പോയത് നിങ്ങള്‍ കണ്ടോ? ഭര്‍ത്താവ് മരിച്ച വല്ല്യൂമ്മ ദിക്കറും സലാത്തും ചൊല്ലുന്നതിന് പകരം അങ്ങ് ദൂരെ പോയി മഞ്ഞ് വാരിക്കളിച്ചിട്ട് കദീജേ വാ, ഫാത്തിമേ വാ എന്ന് പറയുകയാണ്…..എന്നിങ്ങനെയാണ് ഈ ഉസ്താദ് നബീസ ഉമ്മയെ വിമര്‍ശിക്കുന്നത്. ഇതോടെ ഉസ്ദാതിനെതിരെ പലരും സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: