Kerala

ഗോവിന്ദന്റെ അശ്ലീല പരാമര്‍ശം മത തീവ്രവാദികള്‍ക്ക് വേണ്ടി : ആര്‍.വി. ബാബു

Published by

കോഴിക്കോട്: സനാതനധര്‍മ്മം അശ്ലീലമാണെന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ പ്രസ്താവന മതതീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ആരോപിച്ചു.

ശ്രീനാരായണഗുരുദേവന്‍ സനാതനധര്‍മ്മത്തിന്റെ വക്താവല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പിന്തുണച്ച ഏക മാര്‍ക്‌സിസ്റ്റിതര രാഷ്‌ട്രീയ പ്രസ്ഥാനം എസ്ഡിപിഐ ആയിരുന്നു. തീവ്രവാദ വിഭാഗങ്ങളുടെ കൈയടിക്ക് വേണ്ടിയാണ് സിപിഎം നേതാക്കള്‍ ഹിന്ദുക്കളെ നിരന്തരം ആക്ഷേപിക്കുന്നത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും തുല്യതയും നിഷേധിക്കുന്ന മുസ്ലീം വ്യക്തിനിയമമായ ശരിയത്ത് ശരിയാണെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയവരാണ് സനാതന ധര്‍മത്തെ ആക്ഷേപിക്കുന്നത്. സനാതനധര്‍മത്തെ നിലവിലെ ജാതിവ്യവസ്ഥയായി ചിത്രീകരിച്ച് അവഹേളിക്കുന്നത് പട്ടിയെ പേപട്ടിയെന്ന് വിളിച്ച് തല്ലിക്കൊല്ലുന്നതിന് സമാനമാണ്.

സനാതനധര്‍മവിശ്വാസികളെ മുഴുവന്‍ അശ്ലീലക്കാരാക്കി സിപി എം അധിക്ഷേപിക്കുകയാണ്. സനാതനധര്‍മം അശ്ശീലമാണെങ്കില്‍ അതില്‍ വിശ്വസിച്ച് ജീവിക്കുന്നവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം അശ്ലീലമാണെന്ന് സിപി
എം പറഞ്ഞു വെക്കുകയാണ്. അവരുടെ ഈശ്വരന്‍മാരും ആചാര്യന്‍മാരും അശ്ലീലമാണെന്ന വാദവും സിപിഎമ്മിനുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള ഗ്രാമങ്ങളിലടക്കം വിശ്വസിക്കുകയും പരിപാലിക്കുകയും ആചരിക്കുകയും ചെയ്യുന്ന തെയ്യം, മുത്തപ്പന്‍, കുലദേവതാസങ്കല്പം
ഇതെല്ലാം അശ്ലീലമാണെന്ന് സിപിഎം ആക്ഷേപിക്കുന്നു.

ശ്രീനാരായണഗുരു അടക്കമുള്ള ഹിന്ദു സംന്യാസിമാരും ആദ്ധ്യാത്മിക ആചാര്യന്‍മാരും ഈ അശ്ലീലത്തിന്റെ വക്താക്കളാണെന്ന അഭിപ്രായം സിപിഎം വച്ച് പുലര്‍ത്തുന്നു. പരമതവിദ്വേഷവും ഹിംസയും പ്രോത്സാഹിപ്പിക്കുന്ന മതവിശ്വാസങ്ങളെ താലോടിക്കൊണ്ടാണ് സര്‍വ്വധര്‍മ്മസമഭാവനയിലും സര്‍വ്വചരാചരങ്ങളുടെ സുഖത്തിലും വിശ്വസിക്കുന്ന സനാതനധര്‍മ്മത്തെ തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിച്ചു വികൃതമാക്കി സിപിഎം നേതാക്കള്‍ അവതരിപ്പിക്കുന്നത്. ഗോവിന്ദന്‍ തന്റെ പ്രസ്താവന പിന്‍വലിച്ച് ഹിന്ദുസമൂഹത്തോട് മാപ്പ് പറയണമെന്ന് ബാബു ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക