India

മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍

രാവിലെ എട്ടരയോടെ മൃതദേഹം ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് എത്തിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഭൗതിക ശരീരം നിഗംബോധ് ഘട്ടില്‍ സംസ്‌കരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൂര്‍ണ സൈനിക ബഹുമതികളോടെ ശനിയാഴ്ച രാവിലെ 11.45നാണ് സംസ്‌കാരം.

മുന്‍ പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി ശനിയാഴ്ച ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കി.

രാവിലെ എട്ടരയോടെ മൃതദേഹം ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് എത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ വെളളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

തുടര്‍ന്ന് കേന്ദ്രമന്ത്രിസഭാ യോഗം രണ്ട് മിനിറ്റ് മൗനം ആചരിച്ചു. മികച്ച രാഷ്‌ട്ര തന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണ് നഷ്ടമായതെന്ന് മന്ത്രിസഭാ യോഗം അനുശോചന പ്രമേയത്തില്‍ പറയുന്നു.

ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന മന്‍മോഹന്‍ സിംഗ് ഇന്നലെ രാത്രി വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് 0ല്‍ഹി എയിംസില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു.

മന്‍മോഹന്‍ സിംഗിന്റെ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചു.