Kerala

സോളാർ കേസ് അട്ടിമറിച്ചത് എഡിജിപി എം.ആര്‍. അജിത് കുമാർ; കവടിയാർ കൊട്ടാരത്തിനടുത്ത് കൊട്ടാരം പണിയുന്നു: പി.വി. അന്‍വര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ വീണ്ടും ആരോപണവുമായി പ്രമുഖ ഭരണകക്ഷി എം. എൽ എ പി. വി അൻവർ. സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എഡിജിപിക്ക് പങ്കുണ്ടെന്ന് പി.വി. അന്‍വര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അൻ വർ ഒരു ഓഡിയോ സന്ദേശം പു റത്തുവിട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലാണ് ഓഡിയോയിലുള്ളത്.

എഡിജിപി തിരുവന്തപുരം കവടിയാറില്‍ എം.എ. യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് വലിയ കൊട്ടാരം പണിയുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. ‘കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാര്‍ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തി. പാര്‍ട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിന്റെ പ്രധാന ഉത്തരവാദി എം.ആര്‍. അജിത് കുമാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനാവാം അത്. ഇക്കാര്യത്തില്‍ അന്വേഷണം വരുമ്പോള്‍ അത് കണ്ടെത്തട്ടെ’, അന്‍വര്‍ പറഞ്ഞു.

അജിത് കുമാര്‍ കവടിയാറില്‍ എം.എ. യൂസഫലിയുടെ ഹെലിപ്പാഡിന് തൊട്ടടുത്ത് വലിയ വീട് നിര്‍മിക്കുന്നുണ്ട്. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്ക്വയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വില, അൻവർ പറഞ്ഞു.

നാളെ മുഖ്യമന്ത്രിയെ കണ്ട് താൻ പറഞ്ഞ കാര്യങ്ങൾ വിശദീകരിക്കും. ഒരു റിട്ടയേർഡ് ജഡ്ജിയെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അൻവർ അറിയിച്ചു.

Recent Posts