Kerala

എന്നെ രോഗിയാക്കി; ടി.പി വധം കൊണ്ടു പാര്‍ട്ടിക്ക് ഗുണമുണ്ടായില്ല: നേതൃത്വത്തിനെതിരെ മുന്‍ എംഎല്‍എ സി.കെ.പി. പത്മനാഭന്‍

Published by

തളിപ്പറമ്പ്: തെറ്റുതിരുത്തല്‍ നടപ്പാക്കികൊണ്ടിരിക്കെ സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാര്‍ട്ടി നടപടി നേരിട്ട തളിപ്പറമ്പ് മണ്ഡലം മുന്‍ എംഎല്‍എയും മുന്‍ സംസ്ഥാന കമ്മിറ്റിയംഗവുമായ സി.കെ.പി. പത്മനാഭന്‍. കണ്ണൂരില്‍ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.കെ.പി. പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.

പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയായി താന്‍ മാറുകയായിരുന്നു. കര്‍ഷക സംഘത്തിന്റെ ഫണ്ട് താന്‍ തിരിമറി നടത്തിയിട്ടില്ല. ഓഫീസ് സെക്രട്ടറിയായിരുന്നയാള്‍ നാലു ലക്ഷം രൂപ തട്ടിയെടുത്തു. അന്ന് ഇ.പി. ജയരാജനാണ് പാര്‍ട്ടി ഫണ്ടായ 24 ലക്ഷം രേഖാമൂലം ബാങ്കില്‍ നിന്ന് പിന്‍വലിച്ചത്. ഇക്കാര്യം രേഖാമൂലം പാര്‍ട്ടിക്ക് താന്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ തുടര്‍ന്നു പോകാന്‍ താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അച്ചടക്ക നടപടിയെടുത്തിട്ടും തുടര്‍ന്നത്. പാര്‍ട്ടിയില്‍ അടുപ്പമുള്ളവരോട് താന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലുണ്ടായ തെറ്റിദ്ധാരണ മാറ്റാനാണ് 12 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നത്. തന്നെ രോഗിയാക്കിയത് സിപിഎമ്മാണ്. ചെയ്യാത്ത കുറ്റത്തിന് അച്ചടക്ക നടപടി നേരിട്ടതിന്റെ സംഘര്‍ഷം തന്റെ ആരോഗ്യത്തെയും ബാധിച്ചു. ഡയാലിസിസ് രോഗിയായ താന്‍ എത്രകാലം ഇനി ജീവിക്കുമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നത്.

പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ തെറ്റുകള്‍ അതിന്റെ ഭാഗമാണ്. അന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ തിരുത്തുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ തന്നെ തിരുത്തിയിരിക്കുകയാണ്. പാര്‍ട്ടി സഖാക്കളെ നോക്കി ചിരിച്ചു പോളിങ് ബൂത്തില്‍ പോയവര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തില്ല. അതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായത്.

ടി.പി ചന്ദ്രശേഖരന്‍ വധം കൊണ്ടു പാര്‍ട്ടിക്ക് ഗുണമുണ്ടായില്ല. ഒരു ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് മാര്‍ക്‌സിസം തന്നെ പറയുന്നുണ്ട്. ടി.പിയില്ലാതെയായെങ്കിലും ആ ആശയം ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു. കെ.കെ. രമയടക്കമുള്ള നേതാക്കള്‍ അതില്‍ നിന്ന് ഉയര്‍ന്നുവന്നു. തനിക്ക് ഏറെ ബന്ധമുള്ളയാളാണ് ടി.പി. അദ്ദേഹത്തെ കൊന്നത് പാര്‍ട്ടിയാണെന്ന് താന്‍ തന്നെ ആദ്യം വിശ്വസിച്ചിരുന്നില്ല.

സംഭവം നടന്നപ്പോള്‍ ദല്‍ഹിയില്‍ നിന്നുമൊക്കെ ആളുകള്‍ തന്നെ വിളിച്ചു പാര്‍ട്ടിക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെ തോന്നുന്നില്ലെന്നാണ് താന്‍ പറഞ്ഞത്. അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്ക് എതിരെ പരാതി നല്‍കിയെന്നത് വസ്തുതയാണ്. എന്നാല്‍ അതിന്റെ ശരിതെറ്റുകള്‍ താന്‍ ഇപ്പോള്‍ പറയുന്നില്ല. അതിന്റെ ഉള്ളടക്കം ഇപ്പോഴും തള്ളിക്കളയാന്‍ കഴിയില്ല.

15 തവണ പാര്‍ട്ടിക്കുള്ളില്‍ കര്‍ഷകസംഘത്തിന്റെ ഫണ്ട് തിരിമറിയെ കുറിച്ചു പരാതി നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിനെ നേരിട്ടുകണ്ടു പരാതി നല്‍കി. നിങ്ങള്‍ ക്ഷമിക്കൂവെന്നാണ് തന്റെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞത്. കര്‍ഷക സംഘത്തില്‍ താന്‍ സെക്രട്ടറിയായിരുന്ന കാലത്താണ് വൗച്ചര്‍ സംവിധാനവും ബില്‍ പേയ്‌മെന്റും ഉണ്ടാക്കിയത്. കര്‍ഷകസംഘത്തിന് വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ കണക്കുകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാലു ലക്ഷം രൂപ ഓഫീസ് സെക്രട്ടറി തിരിമറി നടത്തിയെന്ന കാര്യം ശരിയാണ്. രജിസ്റ്ററില്‍ ചേര്‍ക്കാതെയാണ് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത്. അതിന് അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിക്കേറ്റ തിരിച്ചടി പ്രകൃതി നിയമമാണ്. തനിക്കതില്‍ സന്തോഷമേയുള്ളൂ. സത്യം എപ്പോഴും പുറകിലെ ഇരിക്കുകയുള്ളൂ. അതു മുന്നില്‍ വരാന്‍ സമയമെടുക്കും.

1957 ലെ ഇഎംഎസ് സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. എസ്‌കോര്‍ട്ട് വാഹനം ഒഴിവാക്കി അംബാസഡര്‍ കാറിലേ പോവുകയുള്ളുവെന്ന് അന്ന് ഇഎംഎസ് അടക്കമുള്ളവര്‍ തീരുമാനിച്ചു. ചെലവു കുറയ്‌ക്കാന്‍ ആഡംബരം ഒഴിവാക്കി ചെറുപയറും കഞ്ഞിയുമാണ് മന്ത്രിമാര്‍ കഴിച്ചത്. ആ മാതൃക ജനങ്ങള്‍ സ്വീകരിച്ചു. ഇപ്പോഴും അതുതന്നെയാണ് സ്വീകരിക്കേണ്ടതെന്നും സി.കെ.പി. പറഞ്ഞു.

ഒരു കാലത്ത് കണ്ണൂരിലെ വി.എസ്. അച്യുതാനന്ദന്‍ പക്ഷത്തെ ഏക നേതാവായിരുന്നു സി.കെ.പി. പത്മനാഭന്‍. തളിപ്പറമ്പ് മണ്ഡലം എംഎല്‍എയായിരുന്ന അദ്ദേഹത്തിന് പകരമാണ് ജയിംസ് മാത്യുവിനെ പാര്‍ട്ടി മത്സരിപ്പിച്ചത്. ഇതിനുശേഷം മാടായി ഏരിയാ കമ്മറ്റിയിലേക്ക് ഒതുക്കപ്പെടുകയായിരുന്നു അദ്ദേഹം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക