ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനായുള്ള തെരച്ചിൽ ഇന്ന് ഒമ്പതാം ദിവസത്തിലേക്ക്. തെരച്ചിലിന് ഇന്ന് ആധുനിക സംവിധാനങ്ങൾ എത്തിക്കാനാണ് നീക്കം. ഇന്നലെ സിഗ്‌നൽ കണ്ടെത്തിയ പുഴയിലെ മൺകൂനയിൽ ഇന്ന് വിശദമായി പരിശോധന നടത്താനാണ് തീരുമാനം. ആഴത്തിൽ ലോഹ ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഇതിന്റെ ഭാഗമായി പ്രദേശത്ത് എത്തിക്കും. ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താനാകുന്ന ഹിറ്റാച്ചി ബൂമർ യന്ത്രവും ഇവിടെ എത്തിച്ചിട്ടുണ്ട്.
അതേസമയം നേവിയുടെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ചാണ് ഗംഗാവലിയുടെ ആഴങ്ങളിൽ ഇന്നലെ പരിശോധന നടത്തിയത്. പുഴയിലെ തെരച്ചിൽ ദുഷ്‌കരമായി തുടരുന്നുവെങ്കിലും, ഗംഗാവലിയിലെ മൺകൂനയിൽ സൈന്യത്തിന്റെ റഡാർ പരിശോധനയിൽ ലഭിച്ച പുതിയ സിഗ്‌നൽ വീണ്ടും പ്രതീക്ഷ നൽകുകയാണ്.
അതേസമയം അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കേസ് കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രക്ഷാദൗത്യം ഗൗരവമുള്ള വിഷയമാണെന്ന് കർണാടക ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി അയച്ച നോട്ടീസിന് അവർ ഇന്ന് മറുപടി അറിയിക്കും.
















