ബെര്‍ലിന്‍: തുര്‍ക്കിയുടെ കരുത്തന്‍ കളിയെ ഒരുവിധത്തില്‍ അതിജീവിച്ച് നെതര്‍ലന്‍ഡ്‌സ് യൂറോ കപ്പ് സെമിയില്‍ കടന്നു. പുലര്‍ച്ചെ നടന്ന ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ വിജയം.
കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷമാണ് നെതര്‍ലന്‍ഡ്‌സ് രണ്ട് ഗോള്‍ തിരിച്ചടിച്ച് വിജയിച്ചത്. ഇടയ്‌ക്കിടെ മികച്ച മുന്നേറ്റം കാഴ്‌ച്ചവച്ചതൊഴിച്ചാല്‍ ആദ്യ പകുതിയലില്‍ ഡച്ച് പട പാടേ നിറംമങ്ങി. തുര്‍ക്കി നിരന്തരം നെതര്‍ലന്‍ഡ്‌സ് ബോക്‌സില്‍ അപകടം വിതച്ചുകൊണ്ടിരുന്നു. 35-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിനൊടുവില്‍ മധ്യനിരതാരം ഗൂലര്‍ ഉയര്‍ത്തിനല്‍കിയൊരു ക്രോസിനെ അത്യുഗ്രന്‍ ഹെഡ്ഡറിലൂടെ തുര്‍ക്കി പ്രതിരോധ താരം സമേത് അകായ്ഡിന്‍ ഗോള്‍ നേടി. ഇതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ച തുര്‍ത്തി ഡച്ച് ബോക്‌സിനകത്തേക്ക് വലിയ തോതിതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടിരുന്നു. തുര്‍ക്കി മുന്നേറ്റങ്ങളുടെ സൂത്രധാരന്‍ ഗൂലര്‍ ആയിരുന്നു. നായകന്‍ വിര്‍ജില്‍ വാന്‍ഡെയ്‌ക്കിന് കീഴിലുള്ള ഡച്ച് പ്രതിരോധ ഡിപ്പാര്‍ട്ട്‌മെന്റ് ശരിക്കും കഷ്ടപ്പെട്ടാണ് ആദ്യ പകുതി തീര്‍ത്തെടുത്തത്. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ മധ്യനിരയില്‍ നിന്നും സ്റ്റീവന്‍ ബെര്‍ജ്‌വിയ്‌നെ തിരിച്ചുവിളിച്ചു. പകരം ആക്രമണത്തിന് മൂര്‍ച്ഛ കൂട്ടാന്‍ സ്‌ട്രൈക്കര്‍ വൗട്ട് വെഗോഴ്‌സ്റ്റിനെ കളത്തിലിറക്കി. ഇതിന്റെ ഫലം പിന്നീട് കാണുകയും ചെയ്തു.
വെഗോഴ്‌സ്റ്റ് കളത്തിലിറങ്ങിയതോടെ തൂര്‍ക്കിയുടെ വീര്യത്തെ സമര്‍ത്ഥമായി നിയന്ത്രിക്കാന്‍ ഡച്ച് പടയ്‌ക്ക് സാധിച്ചു. അതുവരെ നല്ലപോലെ പണിപ്പെടേണ്ടിവന്ന ഡച്ച് പ്രതിരോധ നിരയ്‌ക്ക പിന്നീട് അല്‍പ്പം ആശ്വസിക്കാനായി. ഡച്ച് നിരയില്‍ നിന്നും വെഗോഴ്‌സ്റ്റിന് കീഴില്‍ തുര്‍ക്കി ഗോള്‍ മുഖത്തേക്ക് ആക്രമണം നടത്തുമ്പോള്‍ തിരിച്ച് അവിടെ നിന്നും ഗൂലര്‍ ഒരുക്കിയ വഴിയില്‍ തുര്‍ക്കിയും മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു. 70-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും നെതര്‍ലന്‍ഡസ് സമനില കണ്ടെത്തി. ആദ്യ പകുതിയില്‍ വഴങ്ങിയ ഗോളിന് അതേ നാണയത്തിലൊരു തിരിച്ചടി. കൊര്‍ണര്‍ കിക്കിനൊടുവില്‍ ഡീപേ നല്‍കിയ ക്രോസിനെ ഗോളിലേക്ക് ഹെഡ് ചെയ്തിട്ടത് സ്‌റ്റെഫാന്‍ ഡി വ്രിജ്.
പിന്നീട് മത്സരത്തിന് കൂടുതല്‍ വാശിയായി. ഡച്ച് പടയുടെ മുന്നേറ്റങ്ങള്‍ക്കും വീര്യം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തുര്‍ക്കിയും നെതര്‍ലന്‍ഡും ഒരു പൊലെ പ്രസ്സിംഗ് ഗെയിം പുറത്തെടുത്തു. 76-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സ് മുന്നിലെത്തി. ഡംഫ്രീസ് ഇടത് പാര്‍ശ്വത്തില്‍ നിന്നും ഗ്രൗണ്ട് ഷോട്ടായി നല്‍കിയ നീളന്‍ പാസിലേക്ക് ഓടിയെത്തിയ ഗാക്‌പോ ഗോളിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും തടയാനെത്തിയ തുര്‍ക്കി പ്രതിരോധ താരം മെര്‍ട്ട് മുള്‍ഡുര്‍ നിലതെറ്റി വീണു. വീഴ്‌ച്ചയ്‌ക്കിടെ താരത്തിന്റെ കാലില്‍ തട്ടിയ പന്ത് വലയില്‍ കയറി. അതൊരു ഓണ്‍ഗോളായാണ് വിധിക്കപ്പെട്ടത്.
തുടര്‍ന്നും തുര്‍ക്കിയുടെ വീര്യം കൂടുതല്‍ അപകടം വിതച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു ഗോള്‍ മുന്നിലെത്തിയ ആത്മവിശ്വാസത്തില്‍ ഡച്ച് ടീം നിലകൊണ്ടു. ഒടുവില്‍ റഫറിയിങ്ങിനോട് പ്രതിഷേധിച്ച് മൈതാനത്തിറങ്ങി തുര്‍ക്കിയുടെ സൈഡ് ബെഞ്ച് താരം ബെര്‍ട്ടുര്‍ ഓസ്ഗുറിന് ചുവപ്പ് കാര്‍ഡ് നല്‍കിയതോടെ മത്സരം തീരാനുള്ള സമയമായി.
ബുധനാഴ്ച രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമിയിലാണ് നെതര്‍ലന്‍ഡ്‌സും ഇംഗ്ലണ്ടും ഏറ്റുമുട്ടുക. ഡോര്‍ട്ട്മുന്‍ഡിലാണ് മത്സരം. സ്വിറ്റ്‌സര്‍ലന്‍ഡിനോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ കടന്നുകൂടിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. നിശ്ചിത സമയ മത്സരം 1-1 സമനിലയില്‍ കലാശിച്ചു. അധികസമയത്ത് മാറ്റമൊന്നും ഉണ്ടായില്ല. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നാണ് ഇംഗ്ലണ്ട് വിജയിച്ചത്.
















