കണ്ണൂര്‍: കെ. സുധാകരന്റെ വീട്ടിലും ഓഫീസിലും കൂടോത്രം ചെയ്തത് കോണ്‍ഗ്രസിനകത്തുള്ളവര്‍ തന്നെയെന്ന് കെ. സുധാകരന്‍ എംപിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വിപിന്‍ മോഹന്‍. ആരാണ് കൂടോത്രം ചെയ്തതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും പൂര്‍ണമായും തെളിവുകള്‍ ലഭിച്ചശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കെ. സുധാകരന്‍ കെപിസിസി അധ്യക്ഷനായശേഷം നിരന്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ കൃത്യമായ വിശദീകരണം ലഭിച്ചില്ല. തുടര്‍ന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ നിര്‍ദ്ദേശപ്രകാരം ആചാര്യനെ വിളിച്ച് വരുത്തി കൂടോത്രം കണ്ടെത്തിയത്. വീടിന്റെ കന്നിമൂലയില്‍ മൂന്നടി താഴ്ചയിലാണ് പ്രത്യേക യന്ത്രങ്ങളുടെ സഹായത്തോടുകൂടി കൂടോത്രം കണ്ടെത്തിയത്. ആചാര്യന്‍ എന്താണ് കെ. സുധാകരനോടും ഉണ്ണിത്താനോടും സംസാരിച്ചതെന്നറിയില്ല. അവരോട് സ്വകാര്യമായാണ് സംസാരിച്ചത്. മികച്ച ആളായതിനാലാണ് കൂടോത്രം കണ്ടെത്താന്‍ സാധിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നേരത്തെയും ഇത്തരം സാഹചര്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരനെ ഒതുക്കാന്‍ ഒരു ക്വട്ടേഷന്‍ കൂടോത്രം ആണ് നടത്തിയത്
സുരക്ഷാസംവിധാനങ്ങളുള്ള സുധാകരന്റെ വീട്ടിലും കെപിസിസി ആസ്ഥാനത്തും പുറത്തുനിന്ന് ഒരാള്‍ക്ക് വന്ന് കൂടോത്രം ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെയാണ് ക്വട്ടേഷന്‍ കൂടോത്രം ഉണ്ടായതെന്ന് പറയുന്നത്. സുധാകരന്റെ വീട്ടില്‍ അര്‍ദ്ധരാത്രിയും കെപിസിസി ആസ്ഥാനത്ത് അതിരാവിലെയുമാണ് കൂടോത്രം കണ്ടെത്തിയത്. ഈ സമയത്ത് ഉണ്ണിത്താനും സുധാകരനും ആചാര്യനും ഉണ്ടായിരുന്നു. സുധാകരനും ഉണ്ണിത്താനും പ്രതികരിക്കാത്തതെന്തെന്ന് അറിയില്ല.’
















