ഭട്ടിന്‍ഡ(പഞ്ചാബ്): മുപ്പത്തഞ്ച് കൊല്ലം മുമ്പ് മോഗയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേന്ദ്ര റയില്‍വെ സഹമന്ത്രി രവ്നീത് സിങ് ബിട്ടു. 1989 ജൂണ്‍ 25നാണ് ഖാലിസ്ഥാന്‍ ഭീകരര്‍ മോഗയിലെ ആര്‍എസ്എസ് ശാഖ ആക്രമിച്ചത്. 21 സ്വയംസേവകരടക്കം 25 പേരെയാണ് അവര്‍ കൂട്ടക്കൊല ചെയ്തത്. ധീരന്മാരായ ബലിദാനികളാണ് അവരെന്ന് ഷഹീദ് പാര്‍ക്കില്‍ അവരുടെ ഓര്‍മ്മയ്ക്കായി വൃക്ഷത്തൈകള്‍ നട്ടതിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.
എന്റെ മുത്തച്ഛന് ബിയാന്ത് സിങ്ങിനെ ഭീകരര്‍ വധിച്ചതാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ വേദന എനിക്ക് അറിയാം. മൂന്നരപ്പതിറ്റാണ്ട് മുമ്പ് മോഗ കൂട്ടക്കൊല നടക്കുമ്പോള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയായിരുന്നു ബിയാന്ത് സിങ്. ഭീകരാക്രമണത്തിന്റെ അടുത്തനാളുകളില്‍ അദ്ദേഹം ഇവിടെയെത്തി, ബിട്ടു ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് പഞ്ചാബില്‍ വിവേചനവും ഭിന്നതയുമില്ലാത്ത സാമൂഹിക ജീവിതത്തിനുവേണ്ടിയാണ് പ്രയത്നിക്കുന്നത്. ജാതി, മതഭേദമില്ലാതെ രാഷ്ട്രം എന്ന ഒറ്റ വികാരമാണ് സംഘത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖാലിസ്ഥാന്‍ ഭീകരന് അമൃതപാല്‍സിങ് ഖാദൂര്‍ സാഹിബില്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമൃത്പാല്‍ ജയില്‍ മോചിതനാകുമെന്ന് വോട്ടര്‍മാര്‍ തെറ്റിദ്ധരിച്ചിരിക്കാം. രാജ്യത്തിന്റെ നിയമമാണ് പരമോന്നതം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏത് നേതാവായാലും നിയമത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: