ന്യൂദല്‍ഹി: മൂന്നാം മോദി മന്ത്രിസഭയില്‍ നാല് ശക്തമായ വകുപ്പുകളില്‍ പഴയ കരുത്തര്‍ തന്നെ തുടരും. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം എന്നിവയാണ് ഒരു സര്‍ക്കാരിന്റെ കരുത്തു തെളിയിക്കുന്ന വകുപ്പുകള്‍ പ്രവര്‍ത്തനങ്ങളിലൂടെ മിടുക്കുകാട്ടിയവര്‍ തന്നെ ഏറ്റെടുക്കും.
ആഭ്യന്തരം(അമിത് ഷാ), പ്രതിരോധം (രാജ്നാഥ് സിങ്ങ്), ധനകാര്യം (നിര്‍മ്മല സീതാരാമന്), വിദേശകാര്യം(ജയ്ശങ്കര്) എന്നിവരാണ് വകുപ്പുകള്‍ ഏറ്റെടുത്തിരിക്കുന്നത്.
ആണവോര്‍ജ്ജം, ബഹിരാകാശം, പൊതുജനപരാതികള്‍, പെന്ഷന്, മറ്റ് മന്ത്രിമാര്‍ക്ക് അനുവദിച്ചിട്ടില്ലാത്ത മറ്റെല്ലാവകുപ്പുകളും പ്രധാനമന്ത്രി മോദിയുടെ ചുമതലയായിരിക്കും. എല്ലാ വകുപ്പുകളിന്മേലും മേല്‍നോട്ടവും പ്രധാനമന്ത്രിയുടേത് തന്നെ.
എല്‍ജെപി(രാം വിലാസ്), ബീഹാറില്‍ നിന്നുള്ള നിതീഷ് കുമാറിന്റെ ജെഡിയു, ആന്ധ്രയില്‍ നിന്നുള്ള ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി, കര്‍ണ്ണാടകയില്‍ നിന്നുള്ള ജെഡിഎസ്, എച്ച്എഎം (എസ്) എന്നീ ഘടകകക്ഷികള്‍ക്കും മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചതോടെ നല്ല രീതിയില്‍ ബാലന്‍സ് ചെയ്ത മന്ത്രിസഭയാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്ന് നിസ്സംശയം പറയാം.
പീയൂഷ് ഗോയലിനും ഗാഡ്കരിക്കും പഴയ വകുപ്പുകള്‍; ജ്യോതിരാദിത്യ സിന്ധ്യ ടെലികോം മന്ത്രി
വാണിജ്യവകുപ്പില്‍ പിയൂഷ് ഗോയല്‍ തന്നെ തുടരും. നിതിന്‍ ഗാഡ്കരി തന്നെയാണ് റോഡ് ഗതാഗതം-ഹൈവേ വകുപ്പ് കൈകാര്യം ചെയ്യുക. വാര്‍ത്താവിതരണം, റെയില്‍വേ വകുപ്പുകള്‍ അശ്വിനി വൈഷ്ണവ് തന്നെ കൈകാര്യം ചെയ്യും. ജ്യോതിരാദിത്യ സിന്ധ്യയെ ടെലികോം മന്ത്രിയാക്കി.
ഏറ്റവും പ്രായം കുറഞ്ഞ എംപി രാം മോഹന്‍ നായിഡുവിന് വ്യോമയാനം
വ്യോമയാന വകുപ്പില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യയെ മാറ്റി. പകരം തെലുഗുദേശം പാര്‍ട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി രാം മോഹന്‍ നായിഡുവിനാണ് വ്യോമയാനവകുപ്പ് നല്‍കിയിരിക്കുന്നത്.
കായികമന്ത്രിയായി അനുരാഗ് താക്കൂറിന് പകരം മന്‍സുഖ് മാണ്ഡവീയ
മന്‍സുഖ് മാണ്ഡവീയ ആണ് സ്പോര്‍സ് മന്ത്രി. നേരത്തെ അനുരാഗ് താക്കൂറായിരുന്നു ഈ പദവി വഹിച്ചിരുന്നത്.
രണ്ട് ബിജെപി മുന്‍ മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിമാര്‍
കൃഷിവകുപ്പ് നല്‍കിയിരിക്കുന്നത് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനാണ്. കിരണ്‍ റിജിജു (പാര്‍ലമെന്ററി കാര്യം), നേരത്തെ ഈ വകുപ്പ് കൈകാര്യം ചെയ്ത പ്രള്‍ഹാദ് ജോഷിയ്ക്കാണ് ഭക്ഷ്യ ഉപഭോക്തൃ-പുനരുപയോഗഊര്‍ജ്ജ വകുപ്പ് നല്‍കിയിരിക്കുന്നത്.
ഊര്‍ജ്ജം, ഭവനനിര്‍മ്മാണം, നഗരകാര്യ വകുപ്പുകള്‍ മുന്‍ ഹരിയാനമുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനാണ്. ഊര്‍ജ്ജത്തില്‍ ജൂനിയര്‍ മന്ത്രിയായ ശ്രീപാദ് നായിക് അദ്ദേഹത്തെ സഹായിക്കും. ഛത്തീസ് ഗഢില്‍ നിന്നും ആദ്യമായി കേന്ദ്രമന്ത്രിയായി എത്തുന്ന ടൊകാന് സാഹു ഭവന-നഗരകാര്യ വകുപ്പില്‍ സഹായിക്കും.
സ്മൃതി ഇറാനിയുടെ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ ഗിരിരാജ് സിങ്ങും അന്നപൂര്‍ണ്ണാദേവിയും
ഗിരിരാജ് സിങ്ങിനാണ് ടെക്സ്റ്റൈല്‍സ് ചുമതല.നേരത്തെ സ്മൃതി ഇറാനിയായിരുന്നു ടെക്സ്റ്റൈല്‍ വകുപ്പ് കൈകാര്യം ചെയ്തത്. നേരത്തെ സ്മൃതി ഇറാനി കൈകാര്യം ചെയ്ത സ്ത്രീ-ശിശുക്ഷേമം അന്നപൂര്ണ്ണാദേവിയ്ക്കാണ്.
മന്‍സുഖ് മാണ്ഡവ്യയാണ് തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്യുക. മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു എച്ച് എഎം പാര്‍ട്ടിയുടെ ജിതന്‍ രാം മാഞ്ചിയാണ് സൂക്ഷമ-ചെറുകിട-ഇടത്തരം വ്യവസായങ്ങളെ നോക്കുക. ബിജെപിയുടെ ശോഭാ കരാന്ത്ലജെ ആയിരിക്കും ഈ വകുപ്പിന്റെ സഹമന്ത്രി.
മുന്‍ കര്‍ണ്ണാടകമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് ഘനവ്യവസായവും ഉരുക്കും
പരിസ്ഥിതി ഭൂപേന്ദ്ര യാദവിന് നല്കിയപ്പോള് ജലശക്തി മന്ത്രാലയം സി.ആര്.പാട്ടീല്‍ ഭരിയ്ക്കും. ഘനവ്യവസായവും ഉരുക്കും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയ്ക്ക് നല്കി.
ചിരാഗ് പസ്വാന് ഭക്ഷ്യ സംസ്കരണ മന്ത്രി
അന്തരിച്ച രാം വിലാസ് പസ്വാന് മോദി സര്‍ക്കാരിന്റെ ഭാഗ്യചിഹ്നമായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകെട്ട് എപ്പോഴും അധികാരത്തില്‍ വരാന്‍ കാരണമാകുന്നു എന്ന വിശ്വാസമുണ്ടായിരുന്നു. രാം വിലാസ് പസ്വാന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന് ചിരാഗ് പസ്വാനെ വളര്‍ത്തുന്നതില്‍ മോദി ഒരു മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അച്ഛന്റെ പേരിലുള്ള എല്‍ജെപി(ആര്‍വി)യുടെ മന്ത്രിയായി ചിരാഗ് പസ്വാന് മോദി സര്‍ക്കാരില്‍ എത്തി ഭക്ഷ്യ സംസ്കരണ വകുപ്പാണ് നല്‍കിയിരിക്കുന്നത്. നേരത്തെ കിരണ്‍ റിജിജു ആയിരുന്നു ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: