തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി കരമന നെടുങ്കാട് റോഡ് ടിസി 45/2548 ല്‍ നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നില്‍ വച്ച് പ്രതിഷേധിച്ചു. നമ്പി രാജേഷിന്റെ മരണത്തിന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് ഉത്തരം പറയണമെന്നും നീതി കിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
നമ്പി രാജേഷിന്റെ ഭാര്യ അമൃതയുടെ അച്ഛന് രവി ഓഫീസിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുടുംബത്തിന് മറ്റു വരുമാനമില്ലെന്നും നീതി കിട്ടിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എത്തിയെങ്കിലും അതിവൈകാരികമായിരുന്നതിനാല് സംയമനത്തോടെയായിരുന്നു നടപടികള്‍. തുടര്‍ന്ന് നമ്പി രാജേഷിന്റെ ബന്ധുക്കള്‍ എസ്എച്ച്ഒ സുധീഷ് കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സംസ്കാര ചടങ്ങുകള്‍ക്കു ശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ചര്‍ച്ച നടത്തുമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു. അതിവൈകാരിക രംഗങ്ങളായിരുന്നു വീട്ടില്‍. രാജേഷിന്റെ ഭാര്യ അമൃതയെയും അമ്മയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും കണ്ണീരണിഞ്ഞു.
മസ്കത്തില് ഐടി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു നമ്പി രാജേഷ്. മെയ് 7ന് രാജേഷിനെ ജോലി സ്ഥലത്ത് വച്ച് കുഴഞ്ഞ് വീണ് ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങി. 9ന് വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ ഒരുനോക്ക് കാണാനായി മസ്കത്തിലേക്ക് പുറപ്പെടാനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കിയത്. യാത്ര മുടങ്ങിയതോടെ പ്രാര്‍ത്ഥനയുമായി കാത്തിരുന്ന അമൃത പിന്നെ കേട്ടത് നമ്പി രാജേഷിന്റെ മരണ വാര്‍ത്തയായിരുന്നു. 13ന് രാവിലെ രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചു.
പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ശാന്തികവാടത്തിനു സമീപത്തെ സാമുദായിക ശ്മശാനത്തില്‍ സംസ്കരിച്ചു. അമൃത നഴ്സിങ് വിദ്യാര്‍ഥിനിയാണ്. കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്കൂളിലെ വിദ്യാര്‍ഥികളായ അനിക (യുകെജി), നമ്പി ശൈലേഷ് (പ്രീ കെജി) എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: