കോട്ടയം: ‘എനിക്ക് 25 വയസ്സ് ആയതേയുള്ളൂ. 14 വര്‍ഷത്തെ ശിക്ഷയല്ലേ, അത് ഞാന്‍ ഗൂഗിളില്‍ കണ്ടിട്ടുണ്ട് . 39 വയസ്സ് ആകുമ്പോള്‍ ശിക്ഷകഴിഞ്ഞ് ഇറങ്ങാം’ എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല’ വിഷ്ണുപ്രിയയെ അതിക്രൂരമായി കൊന്നതിന് പിടിയിലായപ്പോള്‍ ശ്യാംജിത്ത് എന്ന കള്ളക്കാമുകന് പറഞ്ഞതാണിത്.
ഈ നാട്ടില്‍ ഒരു കൊല നടത്തിയാലൊന്നും ഒരു കുഴപ്പവുമില്ല, പരമാവധി 14 വര്‍ഷം കഴിയുമ്പോള്‍ ജയിലില്‍ നിന്ന് തിരിച്ചിറങ്ങി പിന്നീടുള്ള കാലം സുഖമായി ജീവിക്കാം എന്ന ചിന്താഗതി സമൂഹത്തില്‍ പ്രബലമാവുന്നുവെന്നതിന് ഉദാഹരണമായിരുന്നു ശ്യാംജിത്തിന്റെ ഈ പ്രതികരണം. എന്നാല്‍ അയാളുടെ ഈ കണക്കുകൂട്ടല്‍ തെറ്റി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വള്ള്യായി കണ്ണച്ചാങ്കണ്ടിയില് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന കേസില്‍ മാനന്തേരി താഴെക്കളത്തില്‍ ശ്യാംജിത്തിനെ ജീവപര്യന്തം കഠിനതടവിലാണ് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി മൃദുല ശിക്ഷിച്ചത്.
ജീവപര്യന്തം എന്നാല്‍ ജീവിതാവസാനം വരെ ആണെന്ന് കോടതി പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതായത് 39 വയസാകുമ്പോള്‍ പുറത്തിറങ്ങി സുഖമായി ജീവിക്കാം എന്ന ശ്യാംജിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയെന്ന് അര്‍ത്ഥം.
ഗൂഗിളില്‍ തിരഞ്ഞ് ഓരോ കുറ്റത്തിന്റെയും ശിക്ഷകള്‍ കണക്കു കൂട്ടി കൊടുംക്രൂരതകള്‍ ചെയ്യാനിറങ്ങുന്നവര്ക്കും മുന്നില്‍ കാണുന്നവരെല്ലാം തനിക്ക് പ്രേമിക്കാനുള്ളവരാണെന്നും അതു നിഷേധിച്ചാല്‍ കൊന്നു കളയാമെന്നു കരുതുന്നവര്‍ക്കും ഇതൊരു പാഠമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: