കൊച്ചി: നഗരത്തിലെ ഹോസ്റ്റലിലെ കുളിമുറിയില്‍ പ്രസവിച്ച യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. ഞായറാഴ്ചയാണ് കൊല്ലം സ്വദേശിനിയും എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയുമായ അവിവാഹിത ഹോസ്റ്റലിലെ കുളിമുറിയില്‍ പ്രസവിച്ചത്.
ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം സ്വദേശിയായ യുവാവുമായി ഇഷ്ടത്തിലായിരുന്നുവെന്ന് യുവതി അറിയിച്ചതോടെ പോലീസ് ഇരു കുടുംബങ്ങളെയും വിളിച്ചുവരുത്തി സംസാരിച്ചു. ഇതേ തുടര്‍ന്നാണ് യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും കുഞ്ഞിനെ സംരക്ഷിക്കാമെന്നും യുവാവ് സമ്മതിച്ചത് . വീട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉണ്ടായില്ല.
ഹോസ്റ്റല്‍ മുറിയില്‍ ആറു പേര്‍ക്കൊപ്പമാണ് ഈ യുവതി താമസിച്ചിരുന്നത് . എന്നാല്‍ ഗര്‍ഭിണിയാണെന്ന വിവരം ആരും അറിഞ്ഞില്ല. ശാരീരിക അസ്വസ്ഥതകള്‍ ശ്രദ്ധയില്‍ പെട്ടപ്പോഴെല്ലാം മറ്റു ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു യുവതി ഒപ്പമുള്ളവരെ ധരിപ്പിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ബാത്ത് റൂമില്‍ കയറിയ യുവതി ഏറെനേരം കഴിഞ്ഞിട്ടും പുറത്ത് വരാഞ്ഞതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് കുഞ്ഞുമായി നില്‍ക്കുന്നത് കണ്ടത്.
കൊച്ചിയില്‍ തന്നെ പനമ്പിള്ളി നഗറിലുള്ള ഒരു ഫ്ളാറ്റിലെ ആറാം നിലയില്‍ നിന്ന് നവജാത ശിശുവിനെ യുവതി വലിച്ചെറിഞ്ഞ് കൊന്ന സംഭവം വിവാദമായതിന് പിന്നാലെയാണ് മറ്റൊരു യുവതി കുളിമുറിയില്‍ പ്രസവിച്ച സംഭവം വാര്‍ത്തയില്‍ ഇടം നേടിയത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ സമയോചിത ഇടപെടല്‍ പ്രശ്നം ശുഭമായി കലാശിക്കാന്‍ ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: