ധാക്ക: വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒമ്പതാം പതിപ്പ് ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. ബംഗ്ലാദേശ് ആതിഥേയരാകുന്ന ലോക പോരാട്ടത്തില്‍ പത്ത് ടീമുകള്‍ അണിനിരക്കും. ഒക്ടോബര്‍ നാലിന് ന്യൂസിലന്‍ഡിനെതിരെയാണ് ഭാരതത്തിന്റെ ആദ്യ മത്സരം.
ഒക്ടോബര്‍ മൂന്നിന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കം. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് റൗണ്ട്റോബിന്‍ സംവിധാനത്തില്‍ ഏറ്റുമുട്ടും. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ സെമിയിലേക്ക് മുന്നേറും വിധമാണ് ഫിക്സര്‍. ഒക്ടോബര്‍ 14ന് ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാകും. 17, 18 തീയതികളില്‍ സെമി. 20ന് ധാക്കയില്‍ ഫൈനല്‍.
ഗ്രൂപ്പ് എയില്‍ ആണ് ഭാരതം ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലന്‍ഡിനെ കൂടാതെ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, പാകിസ്ഥാന് ടീമുകളും ഇതിലുള്‍പ്പെട്ടു. ആതിഥേയരായ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയില്‍. യോഗ്യത നേടാനുള്ള രണ്ട് ടീമുകള്‍ കൂടി ഓരോ ഗ്രൂപ്പിലേക്കും എത്തും.
നിലവില്‍ ജേതാക്കളായ ഓസ്ട്രേലിയ ഇതുവരെ ആറ് വട്ടം കിരീടം നേടിയിട്ടുണ്ട്. ആകെ എട്ട് ലോകകപ്പുകളില്‍ ആറും ഓസ്ട്രേലിയയാണ് സ്വന്തമാക്കിയത്. 2009ലെ പ്രഥമ ലോകകപ്പ് ഇംഗ്ലണ്ടും 2016ലെ അഞ്ചാം ലോകകപ്പില്‍ വെസ്റ്റിന്‍ഡീസും ജേതാക്കളായതൊഴിച്ചാല്‍ ബാക്കിയെല്ലാ ലോകകപ്പും ഓസ്ട്രേലിയ ആണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: