ധര്‍മശാല: അടുപ്പക്കാര്‍ ജഡ്ഡു എന്ന് വിളിക്കുന്ന രവീന്ദ്ര ജഡേജയുടെ ഓള് റൗണ്ട് മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നിര്‍ണായക ജയം സ്വന്തമാക്കി. പഞ്ചാബ് കിങ്സിനെതിരായ ഇന്നലത്തെ ജയത്തിലൂടെ ടീം പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത് 28 റണ്‍സിന്റെ ജയമാണ് ചെന്നൈ പഞ്ചാബിനെതിരെ സ്വന്തമാക്കിയത്.
167 റണ്‍സുമായി പ്രതിരോധിക്കാനിറങ്ങിയ ചെന്നൈ പഞ്ചാബ് കിങ്സിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ് തുടങ്ങിയത്. പത്ത് ഓവറിനുള്ളില്‍ ്അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. സഹതാരങ്ങള്‍ പുറത്തായെങ്കിലും ടീമിന് മികച്ചൊരു അടിത്തറയൊരുക്കാന്‍ ശ്രമിച്ച പഞ്ചാബ് ഓപ്പണര്‍ പ്രഭ്സിംറന്‍ സിങ്ങിന്റെ നിര്‍ണായത വിക്കറ്റ് നേടിക്കൊണ്ടാണ് രവീന്ദ്ര ജഡേജ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ തുടങ്ങിയത്. 23 പന്തില്‍ 30 റണ്‍സെടുത്തു നിന്ന പ്രഭ്സിംറന്‍ പഞ്ചാബ് ഇന്നിങ്സിലെ ടോപ് സ്കോറര്‍ ആയിരുന്നു. താരം പുറത്താകുമ്പോള്‍ ടീമിന് 11 ഓവറില്‍ കൃത്യം നൂറ് റണ്‍സ് വേണമായിരുന്നു. പിന്നീട് സാം കറനെ(ഏഴ്) പുറത്താക്കി ജഡേജ വീണ്ടും പഞ്ചാബിന് ആഘാതമേല്‍പ്പിച്ചു. അഷുതോഷ് ശര്‍മ(മൂന്ന്)യായിരുന്നു ജഡേജയുടെ മൂന്നാമത്തെ ഇര. മത്സരത്തില്‍ ചെന്നൈയിന് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് ജഡേജയാണ്. നാല് ഓവറില്‍ വെറും 20 റണ്‍സ് വഴങ്ങിയാണ് താരം പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് തടയിട്ടത്. മറ്റ് ചെന്നൈ ബൗളര്‍മാരില്‍ തുഷാര്‍ ദേശ്പാണ്ഡെയും സിമര്‍ജീത് സിങും രണ്ട് വീതം വിക്കറ്റുകളെടുത്തു. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ പഞ്ചാബ് കിങ്സിന് സാധിച്ചുള്ളൂ.
പഞ്ചാബ് നായകന് സാം കറന് ആണ് ടോസ് ജയിച്ച് ചെന്നൈയെ ആദ്യം ബാറ്റിങ്ങിന് വിട്ടത്. മഞ്ഞക്കുപ്പായക്കാര്‍ക്ക് തുടക്കത്തിലേ അജിങ്ക്യ രഹാനെയെ നഷ്ടപ്പെട്ടു. ഋതുരാജ് ഗെയ്ക്ക്വാദും(32) ഡാരില്‍ മിച്ചലും(30) ചേര്‍ന്ന് മുന്നോട്ട് നയിച്ചെങ്കിലും ഇരുവരും പുറത്തായി ടീം നാലിന് 75 എന്ന നിലയില്‍ പതറാന്‍ തുടങ്ങിയപ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. 26 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 43 റണ്‍സെടുത്ത ജഡേജയുടെ പ്രകടനമികവിലാണ് പിന്നീട് ചെന്നൈ ഇന്നിങ്സിന് 150നപ്പുറമുള്ള ടോട്ടലിലേക്കെത്താന്‍ സാധിച്ചത്. 19.4-ാം ഓവര്‍ വരെ ജഡേജ ക്രിസീലുണ്ടായിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 167 റണ്‍സെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: