പൂനെ: രോഹിത് വെമുലയുടെ മരണത്തെ തെരുവില്‍ വലിച്ചിഴച്ചത് കോണ്‍ഗ്രസ് നേതാവ് രാഹുലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. മരണത്തിനുശേഷവും ആ ചെറുപ്പക്കാരന് നീതി നല്കാന് അവര്‍ തയാറായില്ല. രാഹുല്‍ അതിനെ രാഷ്ട്രീയവല്‍ക്കരിച്ചു. തെരുവില്‍ വലിച്ചിഴച്ചു. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി സ്കോളറായിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ അന്തസ് പോലും അവര്‍ പരിഗണിച്ചില്ല.
നിയമത്തെയും അന്വേഷണസംഘത്തെയും ശരിയായ വഴിക്ക് നീങ്ങാന്‍ അനുവദിക്കാതെ രാഹുലും കോണ്‍ഗ്രസുകാരും തരംതാണ രാഷ്ട്രീയം കളിക്കുകയായിരുന്നു, പൂനെ ഡക്കാണ് കോളജിലെ വിദ്യാര്‍ത്ഥികളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്. ഗവേഷണസ്ഥാപനങ്ങളില്‍ ഭരണകക്ഷി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുമ്പോള്‍ ആശയാവിഷ്കാര സ്വാതന്ത്ര്യം എങ്ങനെ സംരക്ഷിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
സര്‍ക്കാരിനെ സംബന്ധിച്ച അത്തരം ധാരണകള്‍ തെറ്റാണെന്ന് നിര്‍മല ചൂണ്ടിക്കാട്ടി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഞാന്‍ കരുതുന്നില്ല. ഗവേഷണം നല്ലതാണ്. അത് ഡാറ്റയെ അടിസ്ഥാനമാക്കിയാകണം. ഡാറ്റ സമാഹരിക്കുന്നതിന് സാങ്കേതികമായ രീതിശാസ്ത്രം പിന്തുടരണം. അത്തരം ഗവേഷണങ്ങളെ വസ്തുതകള്ക്കല്ലാതെ ഒരു രാഷ്ട്രീയ അജണ്ടയ്ക്കും സ്വാധീനിക്കാനാവില്ല, നിര്‍മല സീതാരാമന് ചൂണ്ടിക്കാട്ടി.
രോഹിത് വെമുലയുടെ പ്രശ്നം എടുക്കൂ. അതൊരു നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു. സര്‍വകലാശാല പോലും അതില്‍ ഇടപെടുന്നതിനുമുമ്പ് പ്രശ്നം രാജ്യത്തിന്റെ തെരുവിലെത്തി. കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം ആരംഭിച്ചു. തെറ്റായ കാര്യം പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. സ്നേഹത്തിന്റെ കട തുറക്കാന്‍ ആഹ്വാനം ചെയ്ത് നടക്കുന്ന നേതാക്കളും ഇടത് ലിബറല്‍ ബുദ്ധിജീവികളുമാണ് നുണക്കഥകള്‍ ആസൂത്രണം ചെയ്തത്, നിര്‍മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: