കട്ടപ്പന: വാഹന പരിശോധനയ്ക്കിടെ പിടിയിലായ 18 കാരനായ ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ച കേസില്‍ കട്ടപ്പന പ്രിന്‍സിപ്പല്‍ എസ്.ഐ. സിപിഒ എന്നിവരെ സ്ഥലംമാറ്റിയതായി കട്ടപ്പന ഡിവൈ.എസ്പി ബേബി അറിയിച്ചു. പുളിയന്മല മടക്കോലിപറമ്പില് ആസിഫിനെ (18) മര്‍ദ്ദിച്ച കേസിലാണ് നടപടി.
ഏപ്രില്‍ 25ന് രാത്രി വാഹന പരിശോധനയ്ക്കിടെ രണ്ടു ബൈക്കുകളിലായി എത്തിയ യുവാക്കള്‍ക്ക് നേരെ കൈകാണിച്ചെങ്കിലും സിവില്‍ പൊലീസ് ഓഫീസര്‍ മനു ജോസിനെ ബൈക്ക് ഇടിപ്പിച്ച ശേഷം ഇവര്‍ കടന്നുകളയാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ് ഐ സുനേഖ് , സിപിഒ മനു ജോസ് എന്നിവര്‍ ആസിഫിനെയും പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരെയും പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു.
ആസിഫിനെ ക്യാമറ ഇല്ലാത്ത മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നും രോഗിയാണെന്നു പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നുവെന്നും ഗവര്‍ണര്‍, മനുഷ്യാവകാശ കമ്മിഷന്, മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരെയും സ്ഥലംമാറ്റിയത്. സുനേഖിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്കും മനു ജോസിനെ എ ആര് ക്യാമ്പിലേക്കുമാണ് മാറ്റിയത് .
കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം തുടരുകയാണെന്നും ഡിവൈഎസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: