തോപ്പില്‍ ഭാസി എന്ന കലാസാഹിത്യ പ്രവര്ത്തകന് കമ്മ്യൂണിസ്റ്റായി, കമ്മ്യൂണിസത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനം സഖാവ് ഇഎംഎസ്സിനുപോലും സാധിക്കാത്തതായിരുന്നു. 1924ല്‍ ജനിച്ച തോപ്പില്‍ ഭാസ്കരന് പിള്ള കമ്മ്യൂണിസം ലഹരിയായപ്പോള്‍ പേര് ഭാസിയെന്നാക്കി, തോപ്പില്‍ ഭാസിയായി. ഇഎംഎസ് നമ്പൂതിരിപ്പാട് വാല് മുറിക്കാതെ നീട്ടിപ്പിടിച്ചിരുന്ന കാലമാണത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടകാലത്ത് ഭാസി ഒളിവില്‍ നടത്തിയ പാര്‍ട്ടി പ്രവര്‍ത്തനം സാഹസികമായിരുന്നു. അത് പില്ക്കാലത്ത് ആത്മകഥയാക്കിയത് ‘ഒളിവിലെ ഓര്‍മ്മകള്‍’ എന്ന പേരില്‍ പുസ്തകമായുണ്ട്. ഒളിവിലിരിക്കെയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം രചിച്ചത്. 1952 ഡിസംബര്‍ ആറിന് ആ നാടകം ചവറയില്‍ ആദ്യമായി അരങ്ങേറി. കെപിഎസിയായിരുന്നു നാടകക്കമ്പനി. സ്വയം എഴുതിയത് പിന്നെയും പകര്‍ത്തിയ പുസ്തകങ്ങള്‍ക്കും ലഘുലേഖകള്‍ക്കും പോലും ഇഎംഎസ് എന്ന് മുദ്രകുത്തുമായിരുന്ന കാലത്ത്, ഭാസി ‘സോമന്’ എന്ന പേരിലാണ് നാടകം എഴുതിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണത്തിന് കലയും നാടകവും അതില്‍ കെപിഎസിയും വഹിച്ച പങ്ക് വലുതാണ്. ഇന്ന് കെപിഎസിയും നാടകവും ചവറയും കമ്മ്യൂണിസ്റ്റായി ശേഷിക്കുന്നില്ല എന്നത് മറ്റൊരു വസ്തുത. അങ്ങനെയൊക്കെ വരുംകാലത്ത് ഏറെ വൈകാതെ സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞായിരിക്കുമോ തോപ്പില്‍ ഭാസിയുടെ അവസാന സ്വതന്ത്ര നാടകത്തിന് ‘സൂക്ഷിക്കുക, ഇടതുവശം ചേര്‍ന്നു പോവുക’ എന്ന് പേരിട്ടത്? 1984ലാണ് ആ നാടകം എഴുതിയത്. അതായത്, ‘കമ്മ്യൂണിസ്റ്റാക്കി’ക്ക് ശേഷം 32 വര്‍ഷം കഴിഞ്ഞ്. പിന്നെ എഴുതിയവയില്‍ സംസ്കൃത നാടക വിവര്‍ത്തനങ്ങളായിരുന്നു പ്രധാനം.
മൂന്നു പതിറ്റാണ്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തിരിച്ചറിഞ്ഞ് ഭാസി നല്കിയ മുന്നറിയിപ്പായിരുന്നില്ലേ, ‘ഇടതുവശം ചേര്‍ന്നു പോകാ’നുള്ള ആഹ്വാനം. ആ പേര് ഒറ്റനോട്ടത്തില്‍, കേള്‍വിയില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇടതുപക്ഷമായി, മുന്നണിയായി മാറിയ രാഷ്ടീയ വളര്‍ച്ചയിലെ പാര്‍ട്ടി പ്രചാരണമാണ് ആ പേരിലെ സന്ദേശം എന്ന് തോന്നാം; ഇടത് ചേര്‍ന്ന് പോവുക എന്നാണല്ലോ! എന്നാല്‍ സൂക്ഷ്മ നിരീക്ഷണത്തില്‍ സംഗതി അങ്ങനെയല്ലെന്നും വ്യക്തമാകും.
റോഡിലൂടെ പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശമാണല്ലോ ‘ഇടതുവശം ചേര്‍ന്നു പോകുക’ എന്നത്. അത് ആര്‍ക്കുള്ള നിര്‍ദ്ദേശമാണ്? കാല്നടക്കാര്ക്കല്ല, ആണെങ്കില്‍ അവര്‍ വലതുവശം ചേര്‍ന്നുപോകുന്നതാണ് ഗതാഗത നിയമപ്രകാരം ശരി. പക്ഷേ, ‘കമ്മ്യൂണിസ്റ്റാക്കിയ’, ‘മൂലധനം’ എഴുതിയ ഭാസി എന്തുകൊണ്ട് ‘ഇടതുവശം ചേര്‍ന്നു പോകാന്‍’ പറഞ്ഞുവെന്ന് ചോദിച്ചാല്‍, അതിന്റെ അര്‍ത്ഥം കമ്മ്യൂണിസത്തിലെ മുതലാളിത്വവല്ക്കരണത്തെക്കുറിച്ചുള്ള കലാകാരന്റെ സര്‍ഗ്ഗാത്മകമായ വിമര്ശനമായിരുന്നുവെന്നുവേണം വിലയിരുത്താന്‍. അതായത്, സ്വകാര്യ വാഹനങ്ങള്‍ ഓടിച്ച് പോകുന്നതിനുള്ള നിര്‍ദ്ദേശമായിരുന്നു അത്. വിചിത്രമായി തോന്നാം ഈ വ്യാഖ്യാനവും നിരീക്ഷണവും; പക്ഷേ വാസ്തവമതാണ്. കാല്‍നടക്കാരായ സാധാരണക്കാരില്‍നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിവേഗം അകന്നു പോവുകയും സ്വകാര്യ, സ്വന്തം വാഹനങ്ങളിലൂടെ മുതലാളിത്വപക്ഷത്തേക്ക് ചായുകയും ചെയ്യുന്നത് ഭാസിക്ക് അകത്തുനിന്ന് കാണാമായിരുന്നു.
‘കൈയും തലയും പുറത്തിടാതെ’ സഞ്ചരിക്കണമെന്ന് നമ്മെ പഠിപ്പിച്ചത് ഒരുകാലത്ത് കെഎസ്ആര്‍ടിസിയായിരുന്നു. അത് നാടകപ്പേരാക്കി പ്രചരിപ്പിച്ചത് ഭാസിയാണ്. ആ കെഎസ്ആര്‍ടിസിയെ ഇടത്തുവശം ചേര്‍ന്ന് ആഡംബരക്കാറില്പ്പോയി ഓവര്‍ടേക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസ്സ് തടഞ്ഞ കമ്മ്യൂണിസ്റ്റ് മേയറും ഭര്‍ത്താവ് എംഎല്‍എയും അനുസരിച്ചത് തോപ്പില്‍ ഭാസിയെ ആയിരുന്നു. അതായത് മുതലാളിത്തമായിരുന്നു കെഎസ്ആര്‍ടിസിയിലെ തെഴിലാളിയെ മെയ് ദിനവാരത്തില് ‘കൈയും തലയും’ സൂക്ഷിക്കണമെന്നും ഇല്ലെങ്കില്‍ കൈയും തലയും ഇല്ലാതാക്കുമെന്നും പഠിപ്പിച്ചത്.
ഈ സമയത്തുതന്നെയാണ് ‘ഇടതുപക്ഷ’ത്ത് നില്ക്കുന്ന ഗതാഗത മന്ത്രി െ്രെഡവിങ് പഠന നിയമവും നടപടികളും പരിഷ്കരിക്കുന്നത് എന്നത് മറ്റൊരു യാദൃച്ഛികതയാണ്. പിടിവാശിയും ധൃതിയും എന്തിനെന്ന് വിശദീകരിക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
തോപ്പില്‍ ഭാസിയുടെ ആഹ്വാനം കേട്ടല്ല, കമ്മ്യൂണിസ്റ്റുകള്‍ സ്വകാര്യ സ്വത്ത് സമ്പത്ത് വര്‍ദ്ധനയ്ക്ക് രാപകല്‍ അദ്ധ്വാനിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുവാങ്ങാത്ത പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റുകളുടേതെന്ന് വീരവാദം മുഴക്കിയ സിപിഎം നേതാക്കളെയാണ്, തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ ‘കള്ളപ്പണം’ നിക്ഷേപിക്കാന്‍ ചെന്നപ്പോള്‍ പിടികൂടിയത്. സിപിഎം ആ ബാങ്കില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും പിന്നീട് തിരിച്ചടയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തത് കള്ളപ്പണമായിരുന്നല്ലോ. അഞ്ചുകോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. ആ പണത്തിന്റെ വരുമാന ഉറവിടം അധികൃതര്ക്ക്മുന്നില് കാണിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇലക്ടറല്‍ ബോണ്ട് എന്ന സുതാര്യമായ, സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കിയ സംവിധാനം വഴി പണം വാങ്ങിയില്ല, പക്ഷേ കള്ളപ്പണത്തിന് കാവല്‍ക്കാരാണ്. തൃശൂര്‍ ബാങ്കിലെ ഇടപാട് പാര്‍ട്ടിയുടെ അനധികൃത സ്വകാര്യസ്വത്തിന്റെ ലക്ഷത്തില്‍ ഒരംശം മാത്രമാണ്. പാര്‍ട്ടിയുടെ ഈ പോക്കും പടുവളര്ച്ചാ സാദ്ധ്യതയും മുന്‍കൂട്ടിക്കണ്ട് തോപ്പില്‍ ഭാസി ഇടതുവശം ചേര്‍ന്നു പോകാന്‍ പറയുകയായിരുന്നില്ലേ. ഇലക്ടറല്‍ ബോണ്ടില്‍ ഏറ്റവും പണം മുടക്കിയവരില്‍ മുമ്പനായി സാന്റിയാഗോ മാര്ട്ടിന് ഉണ്ടായതും യാദൃച്ഛികതയോ? ആ മാര്‍ട്ടിന്റെ കൈയില്‍നിന്ന് കോടികള്‍ വാങ്ങിയത് പിടിക്കപ്പെട്ടപ്പോള്‍ ‘കട്ടന്‍ചായയും പരിപ്പുവടയും’ കാലം കഴിഞ്ഞെന്ന് സിപിഎമ്മിന്റെ നയം പറഞ്ഞ ഇ.പി. ജയരാജനും ഈ വേളിയില്ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞതും യാദൃച്ഛികതയോ? ആ ജയരാജന്റെ വേദാന്തം റിസോര്‍ട്ടിലെ പങ്കാളിത്തവും യാദൃച്ഛകതയോ, അതോ തോപ്പില്‍ ഭാസിയുടെ ‘പ്രവചനാത്മകത’യോ?
പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിലെ പ്രമുഖരും സ്വര്‍ണം കടത്തുന്നു, ‘സ്വര്‍ണം പൊട്ടി’ക്കുന്നു, സ്വര്‍ണത്തില്‍ മുങ്ങിപ്പൊങ്ങുന്നു. സുഖലോലുപരാകുന്നു. ‘നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി’ എന്ന് അരനൂറ്റാണ്ടിനിപ്പുറം ‘മറുനാടകം’ കളിയിലൂടെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍, പണ്ട് വിയര്‍പ്പിന്റെ പക്ഷത്തുനിന്നവര്‍ ഇന്നും വിയര്ത്തുരുകിക്കൊണ്ടേയിരിക്കുകയാണ്. അവര്‍ അങ്ങനെ ഉണ്ടായിരിക്കേണ്ടത് കമ്മ്യൂണിസത്തിന്റെ നിലനില്‍പ്പിന് അനിവാര്യതയാണ്. അവരെ ഓര്‍മ്മ വരുന്നതും ‘കമ്മ്യൂണിസ്റ്റ് ചിന്ത’വരുന്നതും തെരഞ്ഞെടുപ്പുകാലത്ത് മുദ്രാവാക്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാത്രമാണ്. അങ്ങനെ അവസാനം ‘കനല് ഒരു തരി’ശേഷിച്ചിരുന്നു. പിന്നെ ‘എല്ലാം ശരിയാക്കി’യിരുന്നു, ഇപ്പോള്‍ ‘ഇന്ത്യ ഉണ്ടാവാന്‍ ഇടതിനെ ഉണ്ടാക്കേണ്ട’ സ്ഥിതിയിലാണ്.
എന്നാല്‍, കാലം മാറുന്നത് കാണുക. 1997 ലാണ്; ചൈനയില്‍നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഔദ്യോഗിക സംഘം ഭാരതത്തില്വന്നു. അവര്‍ ഭാരത ജനാധിപത്യത്തെക്കുറിച്ച് പഠിക്കാനായിരുന്നു വന്നത്. അവര്‍ അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി നേതാക്കളെ കണ്ടു. ബിജെപിയുടെ ദല്‍ഹിയിലെ അശോകാ റോഡിലെ ആസ്ഥാനം സന്ദര്‍ശിച്ചു. മടങ്ങിപ്പോകുമ്പോള്‍ ബിജെപിയുടെ ഒരു സംഘത്തെ ചൈനയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ഒരു സംഘം സന്ദര്‍ശിച്ചു. ചൈനയില്‍നിന്നുള്ള സംഘം കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ദല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ ഓഫീസില്‍ ചെന്നില്ല, ഒരു സിപിഎം നേതാവിനേയും ഒരുതരത്തിലും സമ്പര്‍ക്കം ചെയ്തതുമില്ല.
ഇപ്പോള്‍ 30 വര്‍ഷത്തിന് ശേഷം ഭാരതം തുടര്‍ച്ചയായി ഭരിക്കുന്നത് ബിജെപി. ജനാധിപത്യ സംവിധാനത്തിലുള്ള ഏറ്റവും വലിയ തെരഞ്ഞെടുപ്പ് നടക്കുന്നു. ബിജെപി 10 രാജ്യങ്ങളില്‍നിന്നുള്ള 18 രാഷ്ട്രീയപ്പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കാന്‍ ഔദ്യോഗികമായി ഭാരതത്തിലേക്ക് ക്ഷണിച്ചു. അവരില്‍ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ട്, റഷ്യയിലെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുണ്ട്, നേപ്പാളിലെ കമ്മ്യൂണിസ്റ്റ്, മാവോയിസ്റ്റ്, ലെനിനിസ്റ്റ് പാര്‍ട്ടികളുണ്ട്. ചൈനയിലേയും പാകിസ്ഥാനിലേയും പാര്‍ട്ടികളില്ല. ഇവിടെ ജനാധിപത്യം വോട്ടിങ് യന്ത്രം വഴി അട്ടിമറിക്കുന്നുവെന്ന് ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ മറുനാട്ടിലും പ്രചരിപ്പിക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രതിരോധവും യാദൃച്ഛികമോ എന്ന് സംശയം തോന്നാം.
സൂക്ഷിക്കുക, ഇടതുപക്ഷം എന്നു പറയുന്നവര്‍പോലും വലതുവശം ചേര്‍ന്നാണ് പോകുന്നത്. ‘കോണ്‍ഗ്രസ് മുക്ത ഭാരതമാകുമോ’ ആദ്യം സംഭവിക്കുക, അതോ ‘കമ്മ്യൂണിസ്റ്റ് രഹിത ഭാരതമോ’ എന്ന ചോദ്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇടതുചേര്‍ന്ന് പോയാലും വലതുചേര്‍ന്ന് പോയാലും രണ്ടിന്റേയുംകൂടി ‘ഇല്ലായ്മ’ സംഭവിക്കുന്നത് പുതിയൊരു സമസ്യക്ക് കാരണമാകുകയും ചെയ്യും. പക്ഷേ, സ്വയംവരിക്കുന്ന വിനാശം തടയാന്‍ ആര്‍ക്കുകഴിയും. തോപ്പില്‍ ഭാസിമാര്‍ക്ക് താക്കീത് നല്കാനല്ലേ പറ്റൂ…
പിന്കുറിപ്പ്: ഇടത്തുവശത്തൂടെ കടന്ന് സീബ്രാലൈനില്‍ കയറി കെഎസ്ആര്‍ടിസി ബസ്സ് തടഞ്ഞ ആ ചുവന്ന കാറിലെ എംഎല്‍എയുടെ ചെയ്തികളെ എത്ര ഭാവന ചേര്‍ത്താണ് നുണക്കഥയിലൂടെ എ.എം. റഹിം എംപി അവതരിപ്പിച്ചത്. നുണ, പിന്നെയും നുണ, വീണ്ടും നുണ… കമ്മ്യൂണിസ്റ്റുകള്‍ സമ്പൂര്‍ണ്ണ നഗ്നരാകുന്നകാലമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: