ആലപ്പുഴ: നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ത്യാഗ ജീവിതത്തിന്റെ സ്മരണകള്‍ പേറുന്ന കര്മ്മസ്ഥലികളിലൂടെയുള്ള ശാന്തിഗിരിയുടെ അവധൂതയാത്രക്ക് മെയ് ഒന്നിന് ചന്ദിരൂരില്‍ തുടക്കമാകും. ഗുരുവിന്റെ ജനനം മുതല്‍ ആത്മീയതയിലെ വിവിധ അനുഭവങ്ങള്‍ പ്രദാനം ചെയ്ത ഇരുപത്തിയഞ്ച് ത്യാഗഭൂമികകളിലൂടെയാകും അവധൂതയാത്ര കടന്നുപോകുക.
രാവിലെ അഞ്ചിന് ചന്ദിരൂര്‍ ജന്മഗൃഹത്തില്‍ നിന്നും ആരംഭിച്ച് കാലടി ആഗമാനന്ദാശ്രമം, ആലുവ അദൈ്വതാശ്രമം, ചന്ദിരൂര്‍ കുമര്‍ത്തുപടി ക്ഷേത്രം, എഴുപുന്ന ഭജനമഠം തുടങ്ങി ഗുരുവിന്റെ ബാല്യകാലവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഹരിപ്പാടെത്തിച്ചേരും. രണ്ടിന് രാവിലെ ഏഴിന് വര്‍ക്കല ശിവഗിരിയിലെത്തും.
പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സ്ഥാപിക്കുന്നതിന് മുന്‍പ് ദീര്‍ഘകാലം ഗുരു വര്‍ക്കല ശിവഗിരിയിലും ഉപാശ്രമങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു. രാത്രി ബീമാപള്ളിയില്‍ തങ്ങും. മൂന്നിന് പുലര്‍ച്ചെ അവധൂതയാത്ര കന്യാകുമാരിയിലേക്ക് തിരിക്കും. ശിവഗിരിയിലെ 17 വര്‍ഷത്തെ സമര്‍പ്പിത ജീവിതത്തിനിടയില്‍ ഗുരു കുന്നുംപാറ ആശ്രമത്തിലും അരുവിപ്പുറത്തും കര്മ്മചാരിയായി സേവനം ചെയ്തു.
ആത്മീയ അന്വേഷണത്തിന്റെ നാള്‍വഴികളില്‍ കൊടിതൂക്കിമല, പത്മനാഭപുരം കൊട്ടാരം, കള്ളിയങ്കാട്ട് നീലി ക്ഷേത്രം, കാട്ടുവാ സാഹിബ് മല, ശുചീന്ദ്രം, മരുത്വാമല എന്നിവിടങ്ങളില്‍ ഗുരു യാത്ര ചെയ്യുകയും തക്കല കോടതി വളപ്പില്‍ അന്തിയുറങ്ങുകയും ചെയ്തിരുന്നു. സത്സംഗങ്ങള്‍ക്ക് വേദിയായ ഈ സ്ഥലങ്ങളിലെല്ലാം അവധൂത യാത്രാ സംഘം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയും സങ്കല്‍പ്പവും നടത്തും.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും ഗുരുധര്‍മ്മപ്രകാശസഭയിലെ അംഗങ്ങളും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗൃഹസ്ഥരുമടക്കം ഇരുനൂറോളം പേരാണ് യാത്രസംഘത്തിലുണ്ടാകുക. വൈകിട്ട് യാത്ര ത്രിവേണിസംഗമത്തിലെത്തും. അന്നേദിവസം കന്യാകുമാരിയില്‍ താമസിച്ച ശേഷം മെയ് നാലിന് കേന്ദ്രാശ്രമമായ പോത്തന്‍കോട്ടേയ്ക്ക് യാത്ര തിരിക്കും. ഗുരുവിന്റെ ആദിസങ്കല്‍പ്പ ലയനദിനമായ നവഒലി ജ്യോതിര്‍ദിനത്തിന്റെ ഇരുപത്തിയഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് അവധൂത യാത്ര നടത്തുന്നത്. ആറിനാണ് നവഒലി ജ്യോതിര്‍ദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: