Categories: Main Article

സുരക്ഷിത ജീവിതത്തിന് വീണ്ടും മോദി സര്‍ക്കാര്‍ വരണം: ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍

ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍(കാസ) സംസ്ഥാന സമിതിയുടെ തീരുമാനങ്ങള്‍

Published by

നിലവിലെ രാഷ്‌ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും ആഭ്യന്തര സുരക്ഷയ്‌ക്കും സാമുദായിക സന്തുലിതാവസ്ഥയോടെ ഭാരതത്തില്‍ മതേതരത്വം നിലനില്‍ക്കേണ്ടതിനും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും അനിവാര്യമാണ്. 2014-ല്‍ മന്‍മോഹന്‍ സിങ്ങ് അധികാരമൊഴിയുമ്പോള്‍ ലോകസാമ്പത്തിക ശക്തികളില്‍ പത്താം സ്ഥാനത്തായിരുന്ന ഭാരതത്തെ പത്തു വര്‍ഷത്തിനിപ്പുറം, ഒരു കാലത്തു രാജ്യത്തെ കോളനിയായി അടക്കി ഭരിച്ച ബ്രിട്ടനേയും പിന്തള്ളി അഞ്ചാം സാമ്പത്തിക ശക്തിയായി ഉയര്‍ത്തിയത് മോദി സര്‍ക്കാരാണ്. ആ സര്‍ക്കാരിനു കീഴില്‍ രാജ്യം കൂടുതല്‍ വികസിതമാകേണ്ടതുണ്ട്. ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ തല ഉയര്‍ത്തിനില്‍ക്കാന്‍ ഭാരതീയരെ പാപ്തമാക്കിയ മോദി സര്‍ക്കാരിന്റെ ഭാഗമായി കേരളത്തില്‍ നിന്നും എന്‍ഡിഎ എംപിമാര്‍ ലോക്‌സഭയില്‍ എത്തണം എന്നുള്ളതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കാന്‍ കാസ സംസ്ഥാന സമിതി തീരുമാനിച്ചു.

കേരളം 68 വര്‍ഷം മാറിമാറി ഭരിച്ചു മുടിച്ച ഇടതു വലതു മുന്നണികളുടെ അഴിമതിയെക്കാളും സ്വജന പക്ഷപാതത്തേക്കാളും, ഞങ്ങള്‍ ഭയക്കുന്നത് ന്യൂനപക്ഷ താല്‍പ്പര്യം സംരക്ഷിക്കുക എന്ന വ്യാജനെ ന്യൂനപക്ഷമെന്നതിന്റെ പരിഗണന പൂര്‍ണമായും 26ശതമാനമുള്ള മുസ്ലിം സമൂഹത്തിന് മാത്രം നല്‍കാന്‍ മുന്നണികള്‍ മത്സരിച്ച് മുസ്ലിം വോട്ട് സമാഹരിക്കാന്‍ നടത്തുന്ന കടിപിടിയേയാണ്. പൊതുസമൂഹത്തിന്റെ പൊതു നന്മയ്‌ക്കായി എടുക്കേണ്ട തീരുമാനങ്ങളില്‍ പോലും മറ്റു വിഭാഗങ്ങളുടെ വികാരം മാനിക്കാതെ മുസ്ലിം സമൂഹത്തിന്റെ വോട്ടു ഭയന്ന് തീരുമാനം എടുക്കുന്ന ഭരണപക്ഷവും, അതിനെപിന്തുണക്കുന്ന പ്രതിപക്ഷവുമായി കേരളത്തിലെ ഇടതു വലതു മുന്നണികള്‍. ഈ മുന്നണികളുടെ നിലപാടുകള്‍ പൊതു സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്.

ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അവയ്‌ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും എടുത്ത നിലപാടുകളെല്ലാം ക്രിസ്ത്യന്‍ സമുദായത്തെ രണ്ടാംതരം പൗരന്മാരാക്കി അവഗണിക്കുന്നതാണ്. നിലവിലെ സാമൂഹ്യ സാഹചര്യത്തില്‍ അവര്‍ പുലര്‍ത്തുന്ന നിലപാടുകളില്‍ മാറ്റം വരുത്തില്ല എന്നും ഉറപ്പാണ്. ക്രിസ്ത്യന്‍ സമൂഹം ഇരുമുന്നണികളെയും പിന്‍തുണച്ചിരുന്നവരാണ്. ക്രിസ്ത്യാനികളില്‍ നല്ലൊരു ഭാഗവും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യുഡിഎഫിനെയാണ് അകമഴിഞ്ഞു പിന്‍തുണച്ചിരുന്നതും. ഒരു ദശകമായി അതിന് വില കല്‍പ്പിക്കാത്ത രീതിയില്‍ സംഘടിത ശക്തിയായ മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ ഇടതുമുന്നണിക്കൊപ്പം വലതു മുന്നണിയും മത്സരിക്കുന്ന ഭീതീദമായ, ഉത്ക്കണ്ഠയുളവാക്കുന്ന കാഴ്ചയാണ്.

സംഘടിത വോട്ടു ബാങ്കായ മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ ക്രിസ്ത്യന്‍ സമുദായം നേരിടുന്ന നിരവധി പ്രശ്‌നങ്ങളില്‍ മുസ്ലിം സമൂഹത്തിനനുകൂലമായ എക പക്ഷീയമായ നിലപാടാണ് ഇരു മുന്നണികളും കൈ കൊളളുന്നത്. മുസ്ലിം സമുദായത്തിലെ മത മൗലിക വിഭാഗം ക്രിസ്ത്യന്‍ സമൂഹത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കാട്ടുന്ന കുത്സിത പ്രവര്‍ത്തികള്‍ പോലും കണ്ടില്ലെന്ന് നടിക്കുന്ന അവസ്ഥയിലാണ് മുന്നണികളുടെ നയം. ക്രൈസ്തവ സമുദായം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലും എന്‍ഡിഎയ്‌ക്ക് നേതൃത്വം കൊടുക്കുന്ന ബിജെപി ക്രൈസ്തവ സമുദായത്തിനൊപ്പമാണ് നിലകൊണ്ടത്. ക്രിസ്ത്യന്‍ സമുദായത്തിന്റെ നിലനില്‍പ്പിന് ഹിന്ദു ക്രിസ്ത്യന്‍ ഐക്യം രാജ്യത്ത് എല്ലായിടത്തും എന്നപോലെ കേരളത്തിലും ആവശ്യമാണ്. ഉത്തരേന്ത്യയിലെ മതപരിവര്‍ത്തന വിഷയങ്ങളിലുള്ള ചില അസ്വാരസ്യങ്ങള്‍ അല്ലാതെ മറ്റൊരു വിഷയത്തിലും ഹൈന്ദവരുമായി ക്രിസ്ത്യന്‍ സമുദായത്തിന് പ്രശ്‌നങ്ങളില്ല. അത്തരം പ്രശ്‌നങ്ങള്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ഒപ്പം നിന്ന് പരിഹരിക്കുക എന്നതാണ് ബുദ്ധിപൂര്‍വ്വമായ നിലപാട്.

80:20 എന്ന അന്യായമായ ന്യൂനപക്ഷ സംവരണ വിഷയത്തില്‍ ക്രിസ്ത്യാനികള്‍ക്ക് ഹൈക്കോടതി വിധിപ്രകാരം അര്‍ഹമായത് നല്‍കണമെന്ന് വാദിച്ചത് ബിജെപിയാണ്. ഹഗിയ സോഫിയ വിഷയത്തിലും മത മൗലീകവാദികളുടെ ഭീഷണിയില്‍ പാലാ ബിഷപ്പിന് സംരക്ഷണവുമായി വന്നതും ജോസഫ് മാഷിനെ പിന്തുണച്ചതും ഏറ്റവും ഒടുവില്‍ പൂഞ്ഞാറിലെ യുവ വൈദികനെ പള്ളി കോമ്പൗണ്ടില്‍ ഒരു വിഭാഗത്തിലെ യുവാക്കള്‍ വണ്ടി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെ കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന്റെ സന്നിഗ്‌ദ്ധ ഘട്ടങ്ങളില്‍ എല്ലാം പിന്തുണച്ച ഒരേയൊരു രാഷ്‌ട്രീയ പ്രസ്ഥാനം ബിജെപിയാണ്.

കോണ്‍ഗ്രസ് നയിച്ചിരുന്ന മതേതര മുന്നണിയായ യുഡിഎഫ് ഇന്ന് ഇസ്ലാമിക മത, വര്‍ഗീയതയുടെ ആസ്ഥാനമായ, മുസ്ലിം ലീഗിനാല്‍ നയിക്കപ്പെടുന്ന സംവിധാനമായിമാറി. കേരളത്തിലെ അമുസ്ലിങ്ങള്‍ മര്യാദക്ക് ജീവിച്ചില്ലെങ്കില്‍ അവര്‍ക്ക് അരിയും മലരും കുന്തിരിക്കവും നല്‍കുമെന്ന് ഭീഷണി മുഴക്കിയ പോപ്പുലര്‍ ഫ്രണ്ട് എന്ന മത മൗലീക വാദ പ്രസ്ഥാനം രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരോധിച്ചതോടെ അതിന്റെ അനാഥരായ അണികളെ ഏറ്റെടുത്തിരിക്കുന്നതും അവര്‍ നുഴഞ്ഞു കയറിയിരിക്കുന്നതും മുസ്ലിം ലീഗിലും യൂത്ത്‌കോണ്‍ഗ്രസിലും, ഡിവൈഎഫ്‌ഐ, എവൈഎഫ് എന്നീ യുവജന പ്രസ്ഥാനങ്ങളിലുമാണ്. അതിനാലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ സംഘടനയായ എസ്ഡിപിഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഐക്യ ജനാധിപത്യ മുന്നണിയെ പരസ്യമായി പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചത്. ഇതുവരെ മുസ്ലിം ലീഗ് മാത്രമായിരുന്നു മുന്നണിയെ നിയന്ത്രിച്ചിരുന്നുവെങ്കില്‍ ഇനി എസ്ഡിപിഐ-ലീഗ് സഖ്യമായിരിക്കും യുഡിഎഫിനെയും കോണ്‍ഗ്രസിനെയും നിയന്ത്രിക്കുക എന്നതും ഞങ്ങളെ ഭയപ്പെടുത്തുന്നു.

എസ്ഡിപിഐയുടെ യുഡിഎഫിനുള്ള പരസ്യ പിന്തുണ വേണ്ടയെന്ന നിലപാട് എടുക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ല. എസ്ഡിപിഐയുടെ പിന്തുണ ഇടതു മുന്നണി കൂടി അംഗമായ ഇന്‍ഡി മുന്നണിക്ക് ലഭിക്കുകയും അവര്‍ അധികാരത്തില്‍ വരികയും ചെയ്താല്‍, രാഷ്‌ട്ര വിരുദ്ധ പ്രവര്‍ത്തനത്തിന് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നീക്കി അവരുടെ ജയിലില്‍ കഴിയുന്ന തീവ്രവാദി നേതാക്കളെ മോചിപ്പിപ്പിച്ച് ജനജീവിതം ദുസഹമാക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു ബോംബ് സ്‌ഫോടന കേസ് പ്രതിയായ മദനിയെ മോചിപ്പിച്ചത് ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടിലെ ജ്വലിക്കുന്ന സത്യമാണ്.

ദേശീയതലത്തിലെ പരാജയങ്ങളുടെ കാരണങ്ങള്‍ വിലയിരുത്താനോ പാഠം ഉള്‍ക്കൊണ്ട് ഇസ്ലാം പ്രീണന നയങ്ങളില്‍ മാറ്റം വരുത്താനോ തയ്യാറാകാതെ, കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിനായി കോണ്‍ഗ്രസ് സ്വയം പോരാടി കൊണ്ടിരിക്കുമ്പോള്‍ ഇനി ആ പാര്‍ട്ടിയില്‍ ക്രിസ്ത്യനികള്‍ പ്രതീക്ഷ അര്‍പ്പിക്കേണ്ടതില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിക്കുന്ന സിപിഎമ്മിനെയും പൊളിറ്റിക്കല്‍ ഇസ്ലാം കീഴ്‌പെടുത്തുന്ന സാഹചര്യത്തില്‍ ക്രൈസ്തവരോടുള്ള സമീപനത്തില്‍ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍, വന്യജീവി ശല്യം, ബഫര്‍ സോണ്‍ വിഷയം, മുല്ലപ്പെരിയാര്‍ വിഷയം, മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഇവയ്‌ക്കൊക്കെയുമുള്ള പരിഹാരങ്ങളും ഒപ്പം മറ്റു വികസനങ്ങളും കേരളത്തില്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ അതിനു ഫലപ്രദമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിനേ കഴിയൂ. അതിനാല്‍ അത്തരം കാര്യങ്ങളെ അവഗണിച്ച് ഒരു നിലപാടെടുക്കാന്‍ കാസയ്‌ക്ക് ആവില്ല.

അതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ വിജയത്തിന് കാസപ്രവര്‍ത്തകര്‍ അതീവ ജാഗ്രതയോടെയും, ആവേശത്തോടെയും ഒരോ ക്രിസ്തീയ ഭവനങ്ങളിലും എത്തിച്ചേര്‍ന്ന് പ്രവര്‍ത്തിക്കണം. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. വിജയസാധ്യത കുറഞ്ഞ, സവിശേഷ സാഹചര്യമുള്ള ചില മണ്ഡലങ്ങളില്‍ രാജ്യദ്രോഹികളും ക്രിസ്ത്യന്‍ സമുദായത്തോട് ശത്രുത പുലര്‍ത്തുന്നവരുമായ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കാന്‍ ആ മണ്ഡലങ്ങളില്‍ ബുദ്ധിപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക