ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഗൗരവ് വല്ലഭ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ദിശാബോധമില്ലാതെയാണ് മുന്നോട്ടു പോകുന്നതെന്ന് കത്തില്‍ പറയുന്നു.
സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനോ രാജ്യത്തിനായി സമ്പത്ത് സൃഷ്ടിക്കുന്നവരെ അധിക്ഷേപിക്കാനോ തനിക്ക് കഴിയില്ല. താന്‍ കോണ്‍ഗ്രസില്‍ ചേരുമ്പോള്‍, യുവാക്കളെയും ബുദ്ധിജീവികളെയും അവരുടെ ആശയങ്ങളെയും ബഹുമാനിക്കുന്ന രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ പുതിയ ആശയങ്ങളുള്ള യുവതലമുറയുമായി പൊരുത്തപ്പെടാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. നവ ഭാരതത്തിന്റെ അഭിലാഷങ്ങള്‍ മനസിലാക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. നേതാക്കളും താഴെതട്ടിലുള്ള പ്രവര്‍ത്തകരും തമ്മിലുള്ള വിടവ് വര്‍ധിക്കുകയാണെന്നും കത്തിലുണ്ട്. കോണ്‍ഗ്രസ് ഇപ്പേള്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് കത്തില്‍ ഗൗരവ് വല്ലഭ് ആരോപിക്കുന്നു.
ഒരു വശത്ത്, ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെക്കുറിച്ച് സംസാരിക്കുന്നു, മറുവശത്ത്, മുഴുവന്‍ ഹിന്ദു സമൂഹത്തെയും എതിര്‍ക്കുന്നതായി കാണുന്നു. പാര്‍ട്ടി ഒരു പ്രത്യേക മതത്തിന്റെ മാത്രമാണെന്ന തെറ്റിദ്ധാരണാജനകമായ സന്ദേശമാണ് ഈ പ്രവര്‍ത്തന ശൈലി നല്‍കുന്നത്. ഇത് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. പാര്‍ട്ടിയുടെ അടിത്തറ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് അധികാരത്തിലെത്തുന്നതിനോ ശക്തമായ പ്രതിപക്ഷമാകാനോ കഴിയില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: