മുംബൈ: യുപിഐ ഇടപാടുകളിൽ കൂടുതൽ വിശ്വാസം പ്രകടിപ്പിച്ച് രാജ്യത്തെ ഉപയോക്താക്കൾ.വേൾഡ് ലൈനിൽ നിന്നും പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2023-ലെ കണക്കുകൾ പ്രകാരം യുപിഐ ഇടപാടുകളിൽ 56 ശതമാനം വർദ്ധനവും കാർഡ് ഇടപാടുകളിൽ ആറ് ശതമാനം ഉയർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ യുപിഐ ഇടപാടുകളുടെ എണ്ണം 42.09 ബില്യൺ ആയിരുന്നു. എന്നാൽ 2023-ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 65.77 യുപിഐ ഇടപാടുകൾ നടന്നു. 44 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
‘2023 ഡിജിറ്റൽ ഇടപാടുകളുടെ പുരോഗതിയിൽ സുപ്രധാന നാഴികക്കല്ലാണ്. മൊബൈൽ ഇടപാടുകളുടെ ഗണ്യമായ പുരോഗതി യുപിഐ സേവനങ്ങളെ മുന്നിലെത്തിക്കുന്നതിന് കാരണമായി.’- വേൾഡ്ലൈൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ രമേഷ് നരസിംഹൻ വ്യക്തമാക്കി. സ്മാർട്ഫോൺ മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾ ഡിജിറ്റൽ മേഖലയെ കൂടുതൽ ശക്തമാക്കി. ഭാരത് ക്യൂആർ അഥവാ ബിക്യൂആറിലും ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കും, വ്യക്തികളിൽ നിന്നും വ്യാപാരികളിലേക്കുമുള്ള സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമാക്കി. രാജ്യത്ത് ഡിജിറ്റൽ പെയ്‌മെന്റ് ഇടപാടുകളിൽ യുപിഐയുടെ സുപ്രധാന പങ്ക് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. ഡിജിറ്റൽ ഇടാപടുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ അവസരങ്ങൾ മേഖലയിൽ സൃഷ്ടിക്കപ്പെട്ടേക്കാമെന്നാണ് വിലയിരുത്തൽ.
















