ബെംഗളൂരു: കേരളത്തില്‍ കോണ്‍ഗ്രസും എസ്ഡിപിഐയുമായുള്ള ബന്ധത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക രാമനഗരത്തിലെ റോഡ് ഷോയില്‍ അമിത് ഷാ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചത്.
ഒരു ഭാഗത്ത് ബെംഗളൂരുവില്‍ സ്‌ഫോടനങ്ങള്‍. മറുഭാഗത്ത് കേരളത്തില്‍ എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്നു. ഇതു ശരിയെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു കീഴില്‍ കര്‍ണാടകയിലെ ജനങ്ങള്‍ എങ്ങനെ സുരക്ഷിതരായിരിക്കും?, അദ്ദേഹം ചോദിച്ചു. എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. ഇത്തരം വര്‍ഗീയ ശക്തികളുടെ ആനുകൂല്യത്തോടെയാണ് കോണ്‍ഗ്രസ് രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നത്. രാജ്യത്തിന്റെ പരമാധികാരത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലെന്നാണ് എസ്ഡിപിഐ പിന്തുണ സ്വീകരിച്ചതിലൂടെ തെളിയുന്നത്, അദ്ദേഹം പറഞ്ഞു.
തങ്ങള്‍ സഖ്യമുണ്ടാക്കിയില്ലെന്നും അങ്ങോട്ടു ചെന്ന് പിന്തുണ തേടിയില്ലെന്നും എന്നാല്‍ അവരുടെ വോട്ട് വേണ്ടെന്നു പറയില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. ഈ ബന്ധമൊളിപ്പിക്കാനും വിവാദമാക്കാതിരിക്കാനുമാണ് യുഡിഎഫിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ നീക്കം.
ഒരു വിഭാഗം മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാതെ, വാര്‍ത്ത നല്കാതെ ഒതുക്കി. ചാനല്‍ ചര്‍ച്ചകളുണ്ടായില്ല. ഇതു മുക്കാന്‍ ശ്രമിക്കുമ്പോഴാണ് രാജ്യവിരുദ്ധ ശക്തികളുമായുള്ള കോണ്‍ഗ്രസ് ബന്ധം കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഉയര്‍ത്തിക്കാട്ടിയത്. ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. പ്രസംഗത്തിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലുള്‍പ്പെടെ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുന്ന കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനാണ് ബിജെപി നീക്കം.
എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ രാഹുലും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും നിലപാടു വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ ആവശ്യപ്പെട്ടു.
ഭീകരതയോടുള്ള കോണ്‍ഗ്രസിന്റെ സ്നേഹം തുടരുകയാണ്. രാഹുല്‍ കര്‍ണാടകയില്‍ തുറന്നെന്നു പറഞ്ഞ സ്നേഹത്തിന്റെ കടയുടെ ഉത്പന്നമാണോ ഇതെന്ന് വ്യക്തമാക്കണം. നിരോധിത സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമാണ് എസ്ഡിപിഐയെന്നും അദ്ദേഹം ആരോപിച്ചു. കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്കു വേണ്ടി ഒറ്റക്കെട്ടായി കേരള നിയമസഭ പ്രമേയം പാസാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: