തൊടുപുഴ: തെക്ക്-മധ്യ കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇടവിട്ട് വേനല്‍മഴ എത്തിയിട്ടും കുറയാതെ വീണ്ടും കുതിച്ച് വൈദ്യുതി ഉപഭോഗം. വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതോടെ കടുത്ത വേനല്‍ ചൂടില്‍ ദുരിതത്തിലായി ഉപഭോക്താക്കള്‍.
106.8882 ദശലക്ഷം യൂണിറ്റാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 83.4503 ദശലക്ഷം യൂണിറ്റ് പുറത്ത് നിന്നെത്തിച്ചപ്പോള്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിച്ചത് 21.4725 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. മൂലമറ്റത്തെ ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള ഉത്പാദനം 7.997 ദശലക്ഷം യൂണിറ്റായി കൂട്ടിയിട്ടുണ്ട്.
സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് കഴിഞ്ഞവാരമാണ് വൈദ്യുതി ഉപഭോഗം 104 ദശലക്ഷം യൂണിറ്റ് പിന്നിട്ടത്. പിന്നാലെ രണ്ടുതവണ കൂടി റിക്കാര്‍ഡ് ഭേദിച്ചെങ്കിലും അവധി ദിനങ്ങളായിരുന്നതിനാല്‍ ഉപഭോഗം കാര്യമായി ഉയര്‍ന്നില്ല. തിങ്കളാഴ്ചയാണ് വീണ്ടും ഉപഭോഗം കൂടിയത്. ഞായര്‍ മുതല്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍മഴ ലഭിക്കുന്നുണ്ട്. എന്നിട്ടും വൈദ്യുതി ഉപഭോഗത്തില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല.
അതേസമയം ഉപഭോഗം വലിയ തോതില്‍ കൂടിയതോടെ സംസ്ഥാനത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. രാത്രിസമയങ്ങളിലടക്കം ഫാനിന് സ്പീഡ് കുറയുക, എല്‍ഇഡി ലൈറ്റുകള്‍ ഇടവിട്ട് മിന്നുക, പ്രകാശം കുറയുക, ഇടവിട്ട് വൈദ്യുതി മുടക്കം, രാത്രിയില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഉപഭോക്താക്കളെ അലട്ടുന്നത്. 5250 മെഗാവാട്ട് വരെ പീക്ക് സമയത്തെ ഉപയോഗം ഇപ്പോള്‍ എത്തുന്നുണ്ട്. രാത്രി 10 മണിക്ക് ശേഷം നേരത്തെ ഉപഭോഗം കുറയാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പുലര്‍ച്ചെ രണ്ടു മണി വരെ ഇത് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.
അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇടത് സര്‍ക്കാരിന്റെ നേട്ടമായി പവര്ക്കെട്ടില്ലാത്ത ഏഴു വര്‍ഷമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തെരഞ്ഞെടുപ്പ് എത്തിയില്ലായിരുന്നുവെങ്കില്‍ ഈ സമയം മണിക്കൂറുകളോളം പവര്‍കട്ട് അനുഭവിക്കേണ്ടി വരുമായിരുന്നുവെന്നും ഏപ്രില്‍ 26ന് ശേഷം ഉപഭോഗം കുറഞ്ഞില്ലെങ്കില്‍ കണ്ടറിയാമെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: