Categories: Kerala

ശബരിമലയുടെ വരുമാനം എങ്ങോട്ട് പോകുന്നു? സ്ഥിരനിക്ഷേപം 41 ലക്ഷത്തില്‍ നില്‍ക്കുന്നതെന്തുകൊണ്ട്?

Published by

ശബരിമല: മണ്ഡലം-മകരവിളക്ക് കാലത്ത് നടവരവ് ഇനത്തില്‍ മാത്രം 150 കോടി രൂപയുടെ വരുമാനമുള്ള ശബരിമല ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപം 41 ലക്ഷം മാത്രമായി നില്‍ക്കുന്നതില്‍ ഭക്തജനങ്ങള്‍ക്ക് ആശങ്ക. അപ്പം, അരവണ വരുമാനം, കെട്ടിടവാടകയിനത്തിലുള്ള വരുമാനം എന്നിവയില്‍ നിന്നുള്ള വരുമാനം ഇവയ്‌ക്ക് പുറമെയാണ് എന്നോര്‍ക്കണം. ശബരിമലയെപ്പോലെ തന്നെ വരുമാനമുള്ള ഗുരുവായൂര്‍ ദേവസ്വത്തില്‍ സ്ഥിരനിക്ഷേപമായി 1737 കോടി രൂപ ഉള്ളപ്പോഴാണ് ശബരിമലയുടെ ഈ ദുര്യോഗം.

ശബരിമല ക്ഷേത്രത്തിന്റെ സ്ഥിരനിക്ഷേപം 41 ലക്ഷം രൂപയായി താഴ്ന്നുനില്‍ക്കുന്നതിന് കൃത്യമായ വിശദീകരണവും ശബരിമല ദേവസ്വം നല്‍കുന്നില്ല. പകരം പൗരാണികമൂല്യമുള്ളതടക്കം 227 കിലോ സ്വര്‍ണ്ണവും 2994 കിലോ വെള്ളിയും ഉണ്ടെന്ന വിശദീകരണമാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. ശബരിമല ദേവസ്വത്തിന് എത്ര ഭൂമിയുണ്ടെന്ന കാര്യം ഇനിയും അളന്നു തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്നും ദേവസ്വം പറയുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ദേവസ്വത്തിന്റെ ആസ്തി വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ ദേവസ്വം ഒടുവില്‍ കോടതിയില്‍ അപ്പീല്‍ പോയപ്പോഴാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരത്തിന്‍റേതാണെന്നും പറയുന്നു. ശബരിമലയെ ആശ്രയിച്ച് നില്‍ക്കുന്ന ഒട്ടേറെ ക്ഷേത്രങ്ങള്‍ക്ക് ചെലവിന് കൊടുക്കുന്നു എന്നതാണ് ദേവസ്വം നിരത്തുന്ന മറ്റൊരു ന്യായീകരണം.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക