Categories: Sports

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്റെ വഴിയടച്ച് ദല്‍ഹി തൂഫാന്‍സിന് ആധികാരിക ജയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണില്‍ ദല്‍ഹി തൂഫാന്‍സിന് ആധികാരിക ജയം. ഇന്നലെ ചെന്നൈ നടന്ന കളിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ കീഴടക്കി. സ്‌കോര്‍: 15-9, 16-14, 17-15. സന്തോഷാണ് കളിയിലെ താരം. അഞ്ചാം തോല്‍വിയോടെ കൊല്‍ക്കത്ത പുറത്തായി. ദല്‍ഹിയുടെ നാലാം ജയമാണ്.

സഖ്ലയിന്‍ ആയിരുന്നു ദല്‍ഹിയുടെ താളം. അമലിനും സന്തോഷിനും ഈ സെറ്റര്‍ നിരന്തരം പാസുകള്‍ നല്‍കി. ദല്‍ഹിയുടെ ആക്രമണം ഇരുവശങ്ങളില്‍നിന്നും വന്നു. അശ്വല്‍ റായിയുടെയും വിനിത് കുമാറിന്റെയും ആക്രമണം നേരിട്ട ഘട്ടത്തില്‍ ഡാനിയല്‍ അപോണ്‍സുമായി ചേര്‍ന്ന് സഖ്ലയിന്‍ കളി വരുതിയിലാക്കി. പക്ഷേ, വിനിതിന്റെ കിടയറ്റ ആക്രമണം കൊല്‍ക്കത്തയ്‌ക്ക് ദല്‍ഹിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സഹായമായി. എന്നാല്‍ ലാസര്‍ ഡോഡിച്ചിന്റെ സ്പൈക്കുകള്‍ എത്തിയതോടെ ഡല്‍ഹിക്ക് തുടക്കത്തില്‍തന്നെ ലീഡ് നേടാനായി.

അനു ജയിംസിന്റെ തകര്‍പ്പന്‍ സ്പൈക്കുകളും പിന്നാലെ സൂപ്പര്‍ സെര്‍വും ഡല്‍ഹി ആക്രമണത്തിന് വൈവിധ്യം നല്‍കി. എന്നാല്‍ വിനിതിന്റെ സാന്നിധ്യം ദല്‍ഹി പ്രതിരോധത്തിന് ഒരു ആശ്വാസവും പകര്‍ന്നില്ല. അര്‍ജുന്‍ നാഥ് നയിച്ച് ഇരട്ട ബ്ലോക്ക് കൊല്‍ക്കത്ത പ്രതിരോധത്തിന് കരുത്തായി. ആക്രമണത്തിന് അമിതും എത്തിയതോടെ കൊല്‍ക്കത്തയ്‌ക്ക് പുതിയ വഴികള്‍ തുറന്നു. പക്ഷേ, ആയുഷിന്റെ കിടയറ്റ ബ്ലോക്ക് അവരെ തടഞ്ഞു. ദല്‍ഹിയുടെ നിയന്ത്രണത്തിലായി കളി.

സന്തോഷിന്റെ തുടരെയുള്ള ആക്രമണങ്ങളിലൂടെ ദല്‍ഹി കളംപടിച്ചു. എന്നാല്‍ ദീപക് കുമാറിന്റെയും അമിതിന്റെയും സൂപ്പര്‍ സെര്‍വുകള്‍ കൊല്‍ക്കത്തയെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷ പകര്‍ന്നു. മധ്യഭാഗത്ത്നിന്നുള്ള അശ്വല്‍ റായിയുടെ സ്പൈക്കുകള്‍ കൊല്‍ക്കത്തയെ മുന്നിലേക്ക് കൊണ്ടുവന്നു. എന്നാല്‍ സൂപ്പര്‍ പോയിന്റിനായുള്ള ദല്‍ഹിയുടെ ചൂതാട്ട നീക്കം ഫലംകണ്ടു. ഡോഡിച്ചിന്റെ മാന്ത്രിക സ്പര്‍ശം ടീമിന് രണ്ട് പോയിന്റും നേരിട്ടുള്ള സെറ്റുകളുടെ വിജയവും നല്‍കി.

Recent Posts