ഹൈദരാബാദ്: നാല്പത് വര്‍ഷമായി എഐഎംഐഎം വിജയിക്കുന്ന മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണ് ഹൈദരാബാദ്. നിലവില്‍ എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയാണ് ഇവിടുത്തെ എംപി. ഇത്തവണ ഒവൈസിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ലായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മുത്തലാഖിനെതിരെ മുസ്ലിം വനിതകളെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിച്ച് പ്രശസ്തയായ കൊമ്പെല്ല മാധവി ലതയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി. മുസ്ലിം സമൂഹത്തിനിടയില്‍ ശക്തമായ വേരുകളുള്ള 49കാരിയായ മാധവി ലത ഒവൈസിക്കെതിരെ രംഗത്തെത്തിയതോടെ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായി ഹൈദരാബാദ് മാറുകയാണ്.
ഇത്തവണ ഒവൈസിയെ അട്ടിമറിക്കണം എന്ന വ്യക്തമായ പദ്ധതിയോടുകൂടി തന്നെയാണ് ബിജെപി മാധവി ലതയെ രംഗത്തിറക്കിയിരിക്കുന്നത്. നിരവധി മുസ്ലിം വനിതകളുടെ ഗ്രൂപ്പുകളിലൂടെ മുത്തലാഖിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്കിയ ഇവര്‍ തെലങ്കാനയിലെ നാഷണല്‍ സെക്യൂരിറ്റി ഫോര്‍ സംസ്കൃതി എന്ന സംഘടനയിലൂടെ പാവപ്പെട്ട മുസ്ലിം വനിതകള്‍ക്കായി ഫണ്ട് സ്വരൂപിച്ച് വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ഒവൈസി കുത്തക മണ്ഡലമായി കൈവശം വച്ചിരിക്കുന്ന ഈ മണ്ഡലത്തില്‍ വ്യാപകമായ ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും നിലനില്‍ക്കുകയാണെന്ന് മാധവി പറയുന്നു.
മണ്ഡലം സ്ഥിരമായി അവഗണിക്കപ്പെടുകയാണ്. ശുചിത്വമോ വിദ്യാഭ്യാസമോ ആരോഗ്യ സൗകര്യങ്ങളോ ഇല്ല. മദ്രസകളില്‍ കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. ക്ഷേത്രങ്ങളും ഹിന്ദു വീടുകളും അനധികൃതമായി കൈയേറുകയും താമസിക്കുകയും ചെയ്യുന്നു. മുസ്ലീം കുട്ടികള്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്നും ബാലവേലയുണ്ടെന്നും മാധവി ലത ആരോപിച്ചു. പഴയ നഗരം ഒരു മലയോ വനവാസി മേഖലയോ അല്ല. ഇത് ഹൈദരാബാദിന്റെ മധ്യഭാഗത്താണെന്നും പക്ഷേ ഇവിടെ ദാരിദ്ര്യമുണ്ടെന്നും മണ്ഡലത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും മാധവി ചൂണ്ടിക്കാണിക്കുന്നു. ഓള്‍ഡ് സിറ്റി ഓഫ് ഹൈദരാബാദ് സോമാലിയയുടെ അവസ്ഥയിലാണ്. അത്രകണ്ട് വികസിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
ഹൈദരാബാദിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് തിളങ്ങുന്ന പ്രതിഭയാണ് ഡോ. മാധവി ലത കൊമ്പെല്ല എന്നറിയപ്പെടുന്ന മാധവി ലത. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്താര ബിരുദമുള്ള മാധവി ലത നല്ലൊരു ഭരതനാട്യ നര്‍ത്തകി കൂടിയാണ്. ഹിന്ദു ധര്‍മ്മത്തെക്കുറിച്ചും ഭാരതീയ മൂല്യങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും സ്കൂളുകളിലും കോളജുകളിലും സ്ഥിരമായി ക്ലാസുകളെടുക്കാറുണ്ട്. വിരിഞ്ചി ഹോസ്പിറ്റല്‍സിന്റെ ചെയര്‍പേഴ്സണും ലോപാമുദ്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ലതാമ ഫൗണ്ടേഷന്റെ സ്ഥാപകയുമാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിതര സംഘടനയായ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ഹൈദരാബാദ് പ്രദേശത്തെ വിവിധ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷണ വിതരണ സംരംഭങ്ങള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: