തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് പരിധിയില്‍ നാടോടി ദമ്പതികളുടെ രണ്ടുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. നാവായിക്കുളം സ്വദേശി ഹസന്‍കുട്ടിയെയാണ് കൊല്ലം ചിന്നക്കടയില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഫെബ്രുവരി 18ന് രാത്രിയില്‍ പേട്ടയ്ക്ക് സമീപം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടക്കവേയാണ് രണ്ടുവയസുകാരിയെ ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. പ്രതി സ്ഥിരമായി അലഞ്ഞുതിരിയുന്ന ആളാണെന്നും ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുന്നയാളാണെന്നും കമ്മീഷണര്‍ പറഞ്ഞു.പോക്സോ കേസില്‍ പ്രതിയായ ഇയാള്‍ ജനുവരി പന്ത്രണ്ടിനാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
കുട്ടി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും ബോധം മറഞ്ഞപ്പോള്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ട്രെയിനില്‍ നിന്ന് ഇറങ്ങി നടക്കുന്ന വഴിയാണ് കട്ടിയെ കണ്ടതെന്നും പ്രതി പോലീസിനോടു പറഞ്ഞു.
ഹസന്‍കുട്ടിക്കെതിരെ പോക്സോ ഉള്‍പ്പടെ എട്ടു കേസുകള്‍ നിലവിലുണ്ട്. ഭവനഭേദനം, ഓട്ടോ മോഷണം തുടങ്ങിയ കേസുകളിലും പ്രതിയാണ്. കൃത്യമായ മേല്‍വിലാസം ഇല്ലാത്ത ആളായതിനാല്‍ പ്രതിക്കുവേണ്ടി പല സ്ഥലങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.
കുട്ടിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയതെന്നും വായപൊത്തിയതോടെ കുട്ടി അബോധാവസ്ഥയിലായെന്നും പ്രതി പൊലീസിനോടു വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: