തൃശൂര്‍: സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പിന്നാലെ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ക്കും പൂട്ടു വീഴുന്നു. പല മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ആവശ്യമുള്ള മരുന്ന് വാങ്ങാന്‍ പോലും പണമില്ല. 5 മുതല്‍ 40 വരെ ശതമാനം വിലക്കുറവിലാണ് മരുന്നുകള്‍ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വില്പന നടത്തുന്നത്.
മരുന്നിന്റെ വിലക്കുറവു കാരണം ആയിരക്കണക്കിനാളുകളാണ് മാവേലി മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിച്ചിരുന്നത്. മിക്ക മാവേലി മെഡിക്കല്‍ സ്റ്റോറുകളിലും രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും ലഭ്യമല്ല. പ്രവര്‍ത്തനം പേരിനു മാത്രം. അതേസമയം അവശ്യമരുന്നുകള്‍ പോലും ലഭിക്കാതായതോടെ ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ വന്‍ വില നല്കി പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍.
സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ 13% വരെ വില കുറച്ചു നല്കുമ്പോള് സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന മാവേലി മെഡിക്കല്‍ സ്റ്റോറില്‍ നിന്നു വന്‍ തോതില്‍ വിലക്കുറവില്‍ മരുന്നു ലഭിച്ചിരുന്നത് ആശ്വാസകരമായിരുന്നു. എന്നാല്‍, ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സപ്ലൈകോ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ ഇല്ല. ഇവിടെയുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളില്‍ ആവശ്യത്തിന് മരുന്നുകളും ഇല്ല. നഷ്ടത്തിലായ മെഡിക്കല്‍ സ്റ്റോറുകള്‍ പൂട്ടാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
പട്ടിക തയാറാക്കി കഴിഞ്ഞതായാണ് വിവരം. പൂട്ടുന്നതിനു മുന്നോടിയായി പരീക്ഷണാര്‍ഥം ഇവിടെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് സ്വതന്ത്ര ചുമതല നല്‍കാനും ആലോചനയുണ്ട്. 200 രൂപയുടെ മുദ്രപ്പത്രത്തില്‍ ബോണ്ട് എഴുതിവാങ്ങിയാകും താല്‍ക്കാലിക – കരാര്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളുടെ പൂര്‍ണ സ്വതന്ത്ര ചുമതല നല്‍കുക. ഇതും വിജയിക്കുന്നില്ലെങ്കില്‍ പൂട്ടാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: