ആലപ്പുഴ: നെല്ല് സംഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കിയ തുകയുടെ വിനിയോഗത്തിന്റെ കൃത്യമായ റിപ്പോര്‍ട്ട് നല്കുന്നതില് സംസ്ഥാനം വീഴ്ച വരുത്തിയത് മറച്ചുപിടിക്കാന്‍ കുപ്രചാരണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. കര്‍ഷകരുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് പിണറായി വിജയന് രാഷ്ട്രീയ പ്രസംഗം നടത്തി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്.
നെല്ല് സംഭരണത്തിന്റെ കേന്ദ്രസര്‍ക്കാര്‍ തുക കുടിശികയാണെന്നാണ് മുഖ്യമന്ത്രി തട്ടിവിട്ടത്. താങ്ങുവില സഹായ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നുവര്‍ഷമായി വരുത്തിയ കുടിശിക 763 കോടി രൂപയാണ്. ഈ വര്‍ഷത്തെ കുടിശ്ശിക മാത്രം 388.81 കോടി രുപയുണ്ടെണ്ടെന്നും പറഞ്ഞു. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ വിനിയോഗത്തിന്റെ കൃത്യമായ വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കാത്തത് മുഖ്യമന്ത്രി മറച്ചുവെച്ചു. സംസ്ഥാനം നല്കുന്ന വിനിയോഗത്തിന്റെ കണക്കുകള്‍ അനുസരിച്ച് കൃത്യമായി കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ താങ്ങുവിലയില്‍ വര്‍ദ്ധിപ്പിക്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിഹിതത്തില്‍ കുറവു വരുത്തി നെല്‍കര്‍ഷകരെ വഞ്ചിക്കുകയാണ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നെല്‍ക്കൃഷിയുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധയാണ് ചെലുത്തുന്നതെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. ഈ സീസണില്‍ ഇതുവരെ 2,34,573 കര്‍ഷകരില്‍ നിന്നായി 1.47 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു.സംഭരണ വിലയായി 65,535 കര്‍ഷകര്‍ക്കായി 335.10 കോടി രൂപ വിതരണം ചെയ്തു. പിആര്‍എസ് വായ്പാ പദ്ധതിയില്‍ കര്ഷകന് നെല്‍വില ബാങ്കില്‍നിന്ന് അപ്പോള്‍ തന്നെ ലഭിക്കും. പലിശയും മുതലും ചേര്‍ത്തുള്ള വായ്പാ തിരിച്ചടവ് ബാധ്യത സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുഅനൂകൂല കര്‍ഷക സംഘടനാ നേതാക്കളെയും പാടശേഖര സമിതിഭാരവാഹികളെയും, ഇടതുപക്ഷ പ്രവര്‍ത്തകരെയും മാത്രം പങ്കെടുപ്പിച്ചാണ് പരിപാടി നടത്തിയത്. സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദം ഉയരില്ലെന്ന് ഉറപ്പാക്കിയായിരുന്നു പരിപാടിയുടെ ആസൂത്രണം. നെല്ലു വില ലഭിക്കാതെ ജീവനൊടുക്കേണ്ടി വന്ന കര്‍ഷകരായ രാജപ്പന്, പ്രസാദ് എന്നിവരുടെ കുടുംബങ്ങളെ കാണുന്നതിന് പോലും ജില്ലയിലെത്തിയിട്ടും മുഖ്യമന്ത്രി തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: