Categories: India

ഭാരതരത്നയിലൂടെ മോദി പ്രഖ്യാപിച്ചൂ, അദ്വാനിയെ ഒരിയ്‌ക്കലും മറക്കില്ലെന്ന തന്റെ കരുതല്‍

Published by

വാജ് പേയിയുടെ അരുമശിഷ്യനായ മോദി അദ്വാനിയ്‌ക്ക് എതിരാണ് എന്ന് വരുത്തിതീര്‍ക്കുക ചില മുന്‍നിര മാധ്യമങ്ങള്‍ക്കും മുതിര്‍ന്ന ജേണലിസ്റ്റുകള്‍ക്കും ഹരമാണ്. അയോധ്യാരാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് അദ്വാനിയെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനും ചില ഇടത് മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ അദ്വാനിയ്‌ക്ക് ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമായ ഭാരത് രത്ന നല്‍കി ആദരിക്കുക വഴി മോദി അദ്വാനിയോട് തനിക്കുള്ള കരുതല്‍ തന്നെയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. മോദി തന്റെ മേല്‍ മറ്റുള്ളവര്‍ ആരോപിക്കുന്ന കറയാണ് ഈ പുരസ്കാരത്തിലൂടെ മായ്ചുകളഞ്ഞത്. ഹിന്ദുത്വരാഷ്‌ട്രീയത്തിനും ഇന്ത്യന്‍ രാഷ്‌ട്രീയത്തിനും ഏറെ സംഭാവനകള്‍ ചെയ്ത അദ്വാനിയ്‌ക്കുള്ള ആദരവാണ് ഈ പുരസ്കാരത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്ക് വേണ്ടി ജീവന്‍ ഉഴിഞ്ഞുവെച്ചവരെ ഭാരതം മറക്കില്ലെന്ന മോദിയുടെ പ്രഖ്യാപനത്തില്‍ താനും അദ്വാനിയെ മറക്കില്ലെന്ന കരുതലും അടങ്ങിയിരിക്കുന്നു.

ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്വാനി രാജ്യത്ത് ബിജെപിയ്‌ക്ക് അടിത്തറയൊരുക്കിയ നെടുംതൂണുകളില്‍ ഒന്നായിരുന്നു. മാത്രമല്ല, അവാര്‍ഡ് പ്രഖ്യാപിക്കുന്നതോടൊപ്പം അദ്വാനിയെക്കുറിച്ച് മോദി സുദീര്‍ഘം സംസാരിക്കുകയും ചെയ്തു. രാഷ്‌ട്രീയത്തില്‍ അദ്വാനി നല്‍കിയ സംഭാവനകളാണ് മോദി വിവരിച്ചത്. “അദ്വാനിയ്‌ക്ക് ഭാരത് രത്ന നല്‍കുന്നു എന്ന വാര്‍ത്ത പങ്കുവെയ്‌ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളെ അതിവൈകാരിക നിമിഷമാണ്. ഈ പുരസ്കാരം നല്‍കുന്നതിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു.”. – മോദി പറയുന്നു. ഏറ്റവും ബഹുമാനിക്കപ്പെടേണ്ട രാഷ്‌ട്ര തന്ത്രജ്ഞനാണ് അദ്വാനിയെന്നും ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമായിരുന്നുവെന്നും മോദി പറഞ്ഞു. പാര്‍ലമെന്‍റിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ മാതൃകമാപരമായിരുന്നുവെന്നും അതില്‍ നിറയെ ഉള്‍ക്കാഴ്ചകള്‍ അടങ്ങിയിരിക്കുന്നുവെന്നും മോദി പറയുന്നു.

അദ്വാനി രാഷ്‌ട്രപതിയാകും എന്ന തോന്നിയ നിമിഷം സിബിഐയെക്കൊണ്ട് അയോധ്യയില്‍ പള്ളിതകര്‍ത്ത വിഷയത്തില്‍ അദ്വാനിക്കെതിരെ മോദി സിബിഐ അന്വേഷണം പ്രഖ്യാപിച്ചു എന്ന് വരെ ആരോപിച്ചവരുണ്ട്. എന്നാല്‍ എല്ലാ ആരോപണങ്ങളുടെയും മുനയൊടിക്കുകയായിരുന്നു ഈ ഭാരതരത്ന പുരസ്കാരത്തിലൂടെ മോദി ചെയ്തത്. 14ാം വയസ്സില്‍ ആര്‍എസ്എസില്‍ എത്തിയ വ്യക്തിയാണ് അദ്വാനി. 1951ല്‍ ജനസംഘത്തില്‍ അംഗമായി. ഈ ജനസംഘമാണ് പിന്നീട് ബിജെപിയായി പരിവര്‍ത്തനം ചെയ്തത്. 1990ല്‍ ഇദ്ദേഹം നടത്തിയ രഥയാത്രയാണ് ബിജെപിയെ രാജ്യത്തെ നിര്‍ണ്ണായക ശക്തിയാക്കി മാറ്റിയത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക