തിരുവനന്തപുരം: കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്ത് ആരോപണം വന്നാലും ചിരിച്ചുകൊണ്ട് നേരിടാനാകും. ആ മാനസികാവസ്ഥയിലാണ് താനെന്നും തന്റെ കൈകള്‍ പരിശുദ്ധമാണെന്നും ഇരുകൈകളും ഉയര്‍ത്തി മുഖ്യമന്ത്രി.
എനിക്കെതിരെയുള്ള ആരോപണം ഒന്നും ഏശില്ല. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നിയമസഭയില്‍ വീമ്പിളക്കി മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് മാസപ്പടി ലഭിച്ച അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുത്തു. കുരുക്ക് മുറുകുന്നത് വീണാവിജയനിലേക്ക് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമല, വ്യവസായ മന്ത്രി പി. രാജീവ്, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി, കരിമണല്‍ കമ്പനി സിഎംആര്‍എല്‍ എന്നിവിടങ്ങളിലേക്കാണ്. എക്സാലോജിക് കമ്പനി തുടങ്ങിയത് മുഖ്യമന്ത്രിയുടെ ഭാര്യ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വീമ്പിളക്കലാണ് കമലയും അന്വേഷണ പരിധിയിലേക്ക് വരാന്‍ സാധ്യതയേറിയത്.
കമ്പനികാര്യ ഇടപാടുകളിലെ ഗുരുതര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എസ്എഫ്ഐഒ യുടെ അന്വേഷണം ഇ ഡിയുടെ പരിശോധനകള്‍ക്ക് സമാനമാകും. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.
കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനും കമ്പനിയില്‍ നേരിട്ട് പരിശോധന നടത്താനും ഏജന്‍സിക്ക് അധികാരമുണ്ട്. കമ്പനികള്‍ ചട്ട ലംഘനം നടത്തിയിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ കമ്പനിയുടെ തലപ്പത്തുള്ളവരെ അറസ്റ്റ് ചെയ്യാനും എസ്എഫ്ഐഒക്ക് അധികാരമുണ്ട്. മാസപ്പടി ഗുരുതരമായ കുറ്റകൃത്യമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കമ്പനി നിയമങ്ങള്‍ എല്ലാം എക്സാലോജിക്കും കെഎസ്ഐഡിസിയും ലംഘിച്ചു. എക്സാലോജിക്കിന് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന ആരോപണത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനും വീണാ വിജയന് സാധിച്ചില്ല. ഇതോടെയാണ് അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തത്.
എസ്എഫ്ഐഒ അന്വേഷണത്തിന് വരുന്നതോടെ മാസപ്പടി വിവാദത്തിലെ ഡയറിയിലെ പേരുകള്‍ സംബന്ധിച്ചും അന്വേഷണം വരും. മാസപ്പടി പട്ടികയില്‍ ഇടത് വലത് മുന്നണികളിലെ രാഷ്ട്രീയ നേതാക്കളുടെ പേരിനൊപ്പം പിവി എന്നും എഴുതിയിട്ടുണ്ട്. പിവി എന്നത് പിണറായി എന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എസ്എഫ്ഐഒയുടെ അന്വേഷണത്തില്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അന്വേഷണം മറ്റ് ഏജന്‍സികള്‍ക്കും കൈമാറാം. മാസപ്പടി നല്കിയ തുക കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയിലും വരും. അതിനാല്‍ സിബിഐക്കും കേസ് കൈമാറാനുള്ള സാധ്യത നിലനില്ക്കുന്നു.
കേസന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തത് ഒരു കുടംബത്തെ തകര്‍ക്കാനെന്നാണ് മുന്‍മന്ത്രി എ.കെ. ബാലന്റെ പ്രതികരണം. ഒന്നും പറയാനില്ലെന്ന് വിണാ വിജയന്റെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: