Categories: Kerala

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന് പാരിതോഷികം നല്‍കുമെന്ന് പൊലീസ് മേധാവി

കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും വധശിക്ഷ വിധിച്ചിരിക്കുകയാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷിച്ച പൊലീസ് സംഘാംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പൊലീസ് മേധാവി പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു. ആലപ്പുഴ മുന്‍ ജില്ലാ പൊലീസ് മേധാവിയും നിലവില്‍ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും വധശിക്ഷ വിധിച്ചിരിക്കുകയാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി. കൊലപാതകത്തിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കടന്നു കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഐപിസി 449, 447, 506(2), 324, 323, 341, 201വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.

അതിക്രൂമായി ചുറ്റികയ്‌ക്ക് അടിച്ചും മറ്റുമാണ് രണ്‍ജിത്തിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരാണ് ഇവരെല്ലാം. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ രണ്‍ജിത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതായും കണ്ടെത്തിയിട്ടുണ്ട്.

നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്റഫ്, നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ എന്നിവരാണ് കേസിലെ പ്രതികള്‍.

2021 ഡിസംബര്‍ 19-നാണ് രണ്‍ജിത്ത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് പിഎഫ്ഐക്കാര്‍ കൊല്ലപ്പെടുത്തിയത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു കൊല.

Recent Posts