Categories: Main Article

ഇന്ന് മന്നം ജയന്തി: പരിവര്‍ത്തനം നയിച്ച കര്‍മ്മയോഗി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജി.സുകുമാരന്‍നായര്‍
ജനറല്‍സെക്രട്ടറി
നായര്‍ സര്‍വ്വീസ് സൊസൈറ്റി

സാമൂഹ്യപരിഷ്‌കര്‍ത്താവും മികച്ച സംഘാടകനുമായിരുന്ന മന്നത്തു പത്മനാഭന്റെ ജയന്തിദിനത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ശൂന്യതയില്‍നിന്ന് അദ്ഭുതങ്ങള്‍ സൃഷ്ടിച്ച അവതാരപുരുഷനായിവേണം അനുസ്മരിക്കാന്‍. അനാചാരങ്ങള്‍ക്കെതിരെ സമരത്തിന് നേതൃത്വം കൊടുക്കുമ്പോഴും സ്വന്തം ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു അദ്ദേഹം. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിനും 20 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ തന്റെ പരദേവതയായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം അവര്‍ക്കായി അദ്ദേഹം തുറന്നുകൊടുത്തു. ആ മഹാസംഭവം യാഥാസ്ഥിതികരുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. 1924-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന് ഊര്‍ജം പകര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ‘സവര്‍ണജാഥ’യും, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയവയും മന്നത്തിന്റെ സംഘടനാ ചാതുരിയും നേതൃപാടവവും, പ്രക്ഷോഭ വൈദഗ്ധ്യവും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. മന്നത്തിന്റെ 147-ാമത് ജയന്തിയാണിന്ന്.

നായര്‍ സര്‍വീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുത്ത്, സ്വസമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹനന്മയ്‌ക്കായി ജീവിതാവസാനം വരെ കഠിനാദ്ധ്വാനം ചെയ്ത കര്‍മ്മയോഗിയായിരുന്നു മന്നത്തുപത്മനാഭന്‍. തന്റെ കര്‍മ്മപഥത്തിലൂടെ സഞ്ചരിക്കാന്‍ സമുദായത്തെ സജ്ജമാക്കിയ പ്രതിഭാധനനായ അദ്ദേഹം സാമൂഹ്യ- സാംസ്‌കാരിക-വിദ്യാഭ്യാസമേഖലകളില്‍ വരുത്തിയ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. സമുദായതാല്‍പര്യത്തോടൊപ്പം ജനാധിപത്യവും മതേതരത്വവും രാജ്യതാല്‍പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ എന്നും ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. കര്‍മ്മ പ്രഭാവത്താല്‍, ശൂന്യതയില്‍ നിന്നും അദ്ഭുതങ്ങള്‍ സൃഷ്ടിച്ച അവതാരപുരുഷനും സാധാരണക്കാരില്‍ സാധാരണക്കാരനുമായിരുന്ന മന്നത്തുപത്മനാഭന്റെ നിലപാടുകള്‍ക്കും ദര്‍ശനങ്ങള്‍ക്കും പ്രസക്തിയും പ്രശസ്തിയും ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
1878 ജനുവരി രണ്ടിനാണ് മന്നത്തുപത്മനാഭന്റെ ജനനം. പെരുന്നയില്‍ മന്നത്തുവീട്ടില്‍ പാര്‍വതിയമ്മയുടെയും, വാകത്താനം നീലമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായുണ്ടായിരുന്നത്. അഞ്ചാമത്തെ വയസ്സില്‍ അമ്മ എഴുത്തിനിരുത്തി. എട്ടു വയസ്സുവരെ കളരിയാശാന്റെ ശിക്ഷണത്തില്‍ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചു. ചങ്ങനാശ്ശേരിയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നെങ്കിലും സാമ്പത്തികപരാധീനതകളാല്‍ അവിടെ പഠനം തുടരാന്‍ കഴിഞ്ഞില്ല.

ബാല്യകാലത്തുതന്നെ തുള്ളല്‍ക്കഥകള്‍, ആട്ടക്കഥകള്‍, നാടകങ്ങള്‍ മുതലായ സാഹിത്യഗ്രന്ഥങ്ങള്‍ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും നേടി. സര്‍ക്കാര്‍ കീഴ്ജീവന പരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാദ്ധ്യാപകന്‍ എന്ന പേരു സമ്പാദിച്ചു. പിന്നീട് പല സര്‍ക്കാര്‍ പ്രൈമറിസ്‌കൂളുകളിലും പ്രഥമാധ്യാപകനായി ജോലിനോക്കി. 27-ാമത്തെ വയസ്സില്‍ മിഡില്‍ സ്‌കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍ ഹെഡ്മാസ്റ്ററുടെ നീതിനിഷേധ നടപടിയില്‍ പ്രതിഷേധിച്ച് ഉദ്യോഗം രാജിവച്ചു. ഇതിനു മുമ്പ് മജിസ്ട്രേറ്റ് പരീക്ഷയില്‍ പ്രൈവറ്റായി ചേര്‍ന്നു ജയിച്ചിരുന്നതിനാല്‍, സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടര്‍ന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായര്‍സമാജ രൂപീകരണം, നായര്‍ഭൃത്യജനസംഘ പ്രവര്‍ത്തനാരംഭം ഇങ്ങനെ ഒന്നിനു പുറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായ പ്രവര്‍ത്തന മണ്ഡലം കൂടുതല്‍ വിപുലമായി. 1914 ഒക്ടോബര്‍ 31-ന് നായര്‍സമുദായ ഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് അതിന്റെ നാമധേയം നായര്‍ സര്‍വീസ് സൊസൈറ്റി എന്നാക്കുകയും, പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.

1914 ഒക്ടോബര്‍ 31 മുതല്‍ 1945 ആഗസ്റ്റ് 17 വരെ 31 വര്‍ഷക്കാലം എന്‍എസ്എസ്സിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവര്‍ഷം പ്രസിഡന്റായി. 1947-ല്‍ സംഘടനയുമായുള്ള ഔദ്യോഗിക ബന്ധങ്ങള്‍ വേര്‍പെടുത്തി സ്റ്റേറ്റ് കോണ്‍ഗ്രസിനും, ഉത്തരവാദഭരണപ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. മുതുകുളത്തു ചേര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗത്തില്‍ ചെയ്ത പ്രസംഗത്തെ തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട നിയോജകമണ്ഡലത്തില്‍ നിന്നു വിജയിച്ച് നിയമസഭാ സാമാജികനായി. 1949 ആഗസ്റ്റില്‍ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പ്രസിഡന്റുമായി. മികച്ച ഒരു വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാ രീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. സമുദായം 1960ല്‍ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. സേവനപ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നായര്‍സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ നാനാജാതി മതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് രാഷ്‌ട്രം പത്മഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. വൈകിയാണെങ്കിലും 2014ല്‍ സംസ്ഥാനഗവണ്‍മെന്റ് അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 2 പൊതുഅവധിയായി പ്രഖ്യാപിച്ച് ആദരവ് പ്രകടിപ്പിച്ചു.

വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം അന്തരിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ആത്മ സാന്നിദ്ധ്യം ജീവവായുവായി കരുതുന്ന സമുദായവും നായര്‍ സര്‍വീസ് സൊസൈറ്റിയും ക്ഷേത്രമാതൃകയില്‍ തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സര്‍വീസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയില്‍ നിന്നുമാണ്. നായര്‍ സമുദായത്തിന്റെ ഐക്യത്തിനും, സര്‍വീസ് സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും, വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. അദ്ദേഹത്തിന്റെ കാലാതീതമായ ദര്‍ശനങ്ങളും നിലപാടുകളുമാണ് സംഘടനയുടെ ശക്തിയും ചൈതന്യവും.

Recent Posts