തിരുവനന്തപുരം: 39 വര്‍ഷത്തെ വാര്‍ത്താവതരണത്തിന് ശേഷം ഹേമലത പടിയിറങ്ങുന്നു. പുതുവര്‍ഷത്തിന് വിളിപ്പാടകലെയായിരുന്നു ഹേമതലയുടെ അവസാന വാര്‍ത്താവതരണം കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 31 വൈകീട്ട് എഴ് മണിക്കുള്ള പതിവ് വാര്‍ത്ത അവതരണത്തിന് ശേഷം ദൂരദര്‍ശനോടും വാര്‍ത്താവതരണത്തോടും വിട പറഞ്ഞത്.
പിരിയുമ്പോള്‍ ദൂരദര്‍ശനില്‍ അസിസ്റ്റന്‍റ് ന്യൂസ് എഡിറ്ററായിരുന്നു ഹേമലത. 1985 ജനവരി രണ്ടിനായിരുന്നു ഹേമലത ദുരദര്‍ശനില്‍ വാര്‍ത്താവാനയക്കാരിയായി ജീവിതം ആരംഭിക്കുന്നത്.
ദൂരദര്‍ശനില്‍ മലയാളത്തില്‍ വാര്‍ത്തവായിക്കുന്ന രണ്ടാമത്തെ അവതാരകയാണ് ഹേമലത. ആദ്യത്തെയാള്‍ ഭര്‍ത്താവ് ജി.ആര്‍. കണ്ണനായിരുന്നു. വാര്‍ത്താവായന തുടങ്ങുമ്പോള്‍ ഹേമലതയ്‌ക്ക് റോള്‍ മോഡലുകളായി മലയാളത്തില്‍ ആരും ഇല്ലായിരുന്നു. പക്ഷെ പിന്നീട് ഭര്‍ത്താവ് കണ്ണനും ഹേമലതയും പലര്‍ക്കും റോള്‍ മോഡലായി മാറി.
പൊടിപ്പും തൊങ്ങളും വെയ്‌ക്കാതെ സത്യസന്ധമായി വാര്‍ത്ത അവതരിപ്പിക്കുകയാണ് രീതി. ഒരിയ്‌ക്കല്‍ ദൂരദര്‍ശന്‍ സന്ദര്‍ശിച്ച ഒരു സംഘം പെണ്‍കുട്ടികള്‍ ഒന്നു തൊട്ടോട്ടെ എന്ന് ചോദിച്ചപ്പോഴാണ് താന്‍ ഒരു താരമായിപ്പോയി എന്ന അനുഭവം ഹേമലതയ്‌ക്കുണ്ടാകുന്നത്. കൂടുതല്‍ ശമ്പളം കിട്ടാനുള്ള അവസരങ്ങള്‍ സ്വകാര്യചാനലുകള്‍ വെച്ച് നീട്ടിയപ്പോഴും ദൂര്‍ദര്‍ശനോട് കൂറുപുലര്‍ത്തി നിലകൊണ്ടതാണ് ഹേമലതയുടെ ഔദ്യോഗിക ജീവിതം ഒരൊറ്റ കുടക്കീഴില്‍ 39 വര്‍ഷം നീട്ടിക്കൊടുത്തത്.
















