Categories: IdukkiTravel

ക്രിസ്മസ്‌ അവധിക്കാലം ആഘോഷമാക്കാന്‍ ഇടുക്കിയിലേക്ക് വിരുന്നെത്തിയത് മുക്കാല്‍ ലക്ഷത്തോളം വിനോദസഞ്ചാരികള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൊടുപുഴ: ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികള്‍ മൂന്നാറും വാഗമണ്ണും തേക്കടിയും അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിതോടെ ഇടുക്കി അക്ഷരാര്‍ത്ഥത്തില്‍ ഹൗസ് ഫുള്ളായി. മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ മാത്രമെത്തിയത് മുക്കാല്‍ ലക്ഷത്തിലേറെ പേരാണ്.

ക്രിസ്മസ് ദിനമായ തിങ്കളാഴ്ച 28,233 സഞ്ചാരികളാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശച്ചത്. വാഗമണ്ണിലാണ് അഭൂതപുര്‍വമായ തിരക്കനുഭവപ്പെട്ടത്. ചില്ലുപാലമുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ക്രിസ്മസിന് 6968 പേരും ഞായറാഴ്ച 7110 പേരും എത്തി. അവധിദിനങ്ങള്‍ ആഘോഷമാക്കാന്‍ പതിനായിരങ്ങള്‍ വാഹനങ്ങളില്‍ ഒഴുകിയെത്തിയതോടെ പ്രധാന റോഡുകളിലെല്ലാം കുരുക്ക് രൂക്ഷമായി.

വാഗമണ്‍ ചില്ലുപാലം

പല സഞ്ചാരികളും മണിക്കൂറുകളെടുത്താണ് ഓരോ കിലോമീറ്ററും താണ്ടിയത്. ഡിസംബര്‍ 20 മുതല്‍ തുടങ്ങിയ തിരക്ക് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ടൂറിസം മേഖലയില്‍ തിരക്ക് മൂലം മുറികള്‍ കിട്ടാത്ത അവസ്ഥയായിരുന്നു. മുറികള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും വാഹനത്തിനുള്ളിലും മറ്റുമാണ് രാത്രി കഴിച്ചുകൂട്ടിയത്. തിരക്ക് മൂലം പ്രവേശനം ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നവരും ഏറെ. 23 മുതല്‍ പ്രതിദിനംഅയ്യായിരത്തിലേറെ സഞ്ചാരികളാണ് വാഗമണ്‍ മൊട്ടക്കുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഞായറാഴ്ച അത് പതിനായിരത്തിന് അടുത്തെത്തി. പരുന്തുംപാറ, പാഞ്ചാലിമേട് കേന്ദ്രങ്ങളിലെ സ്ഥിതിയും മറിച്ചല്ല. മൊട്ടക്കുന്നുകള്‍, പുല്‍മേടുകള്‍ എന്നിവിടങ്ങള്‍ നിറഞ്ഞ് എല്ലാ ദിവസവും സഞ്ചാരികളാണ്. ശ്രീനാരായണപുരം, പൊന്മുടി, കള്ളിമാലി, ചതുരംഗപ്പാറ എന്നിവിടങ്ങള്‍ സഞ്ചാരികളാല്‍ നിറഞ്ഞു.

അവധി ദിവസങ്ങളില്‍ മുട്ടം മലങ്കര ടൂറിസം ഹബ്ബ് സന്ദര്‍ശിച്ചത് 8000ല്‍പരം ആളുകള്‍. ക്രിസ്മസ് ദിനമായ തിങ്കളാഴ്‌ച്ച മാത്രം 3500ല്‍ പരം ആളുകളാണ് ഇവിടെക്ക് എത്തിയത്. കുട്ടികളുടെ പാര്‍ക്ക്, അണക്കെട്ടിന്റേയും ചുറ്റ് പ്രദേശങ്ങളിലേയും സന്ദര്‍ശനം, എന്നിങ്ങനെ നാമമാത്രമായ സൗകര്യങ്ങള്‍ മാത്രമാണ് മലങ്കര ഹബ്ബില്‍ ഒരുക്കിയിട്ടുള്ളത്. എങ്കിലും നിത്യവും അനേകം ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഹബ്ബിനോട് അനുബന്ധിച്ച് സജ്ജമാക്കിയ മ്യൂസിക്ക് സിസ്റ്റത്തില്‍ നിന്ന് ഒഴുകിയെത്തുന്ന മെലഡി ഗാനങ്ങള്‍, വൈകുന്നേരങ്ങളില്‍ തെളിയുന്ന വൈദ്യുത ദീപാലങ്കാരങ്ങള്‍ ഇതൊക്കെ കാണാനും ആസ്വദിക്കാനും കുടുംബ സമേതമാണ് ജനങ്ങള്‍ ഇവിടേക്ക് എത്തുന്നത്.

വാഹനങ്ങള്‍ ഹബ്ബില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ പ്രധാന പ്രവേശന കവാടത്തിന് വെളിയിലാണ് പാര്‍ക്ക് ചെയ്യുന്നതും. പുതുവത്സരത്തിന് എത്തുന്ന സഞ്ചാരി
കളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളമാകുമെന്നാണ് കണക്കുകൂട്ടല്‍.

Recent Posts