പുംസവന സംസ്കാരം
വിശേഷവ്യവസ്ഥ
ഔഷധി അവഘ്രാണത്തിനായി വടവൃക്ഷത്തിന്റെ(പേരാല്‍) വേരിന്റെ മാര്‍ദ്ദവമുള്ള അറ്റം ചെറിയ കഷണങ്ങളാക്കിയത്, ചിറ്റമൃത്, അരയാലിന്റെ തളിരിലകള്‍ എന്നിവ കൊണ്ടുവന്നു വയ്ക്കണം. ഇവയെല്ലാം അല്പം വീതമെടുത്ത് വെള്ളം ചേര്‍ത്ത്, കല്ലില്‍ അരച്ച് ഒരു പാത്രത്തില്‍ ലായനിയുണ്ടാക്കി വയ്ക്കുക.
അരിപ്പായസം ഉണ്ടാക്കിവയ്ക്കുക. ഇത് കഴിവതും പശുവിന്‍പാലില്‍ ഉണ്ടാക്കുക. പായസം കൊഴുത്തിരിക്കണം. ഇവയെല്ലാം തയ്യാറായശേഷം നിര്‍ദ്ദിഷ്ടക്രമത്തില്‍ മംഗളാചരണം, ഷട്കര്‍മ്മം, സങ്കല്പം, യജ്ഞോപവീതപരിവര്‍ത്തനം, രക്ഷാസൂത്രബന്ധനം, തിലകം, രക്ഷാവിധാനം എന്നിവ വരെയുള്ള യജ്ഞകര്‍മ്മങ്ങള്‍ ചെയ്തതിനുശേഷം താഴെപ്പറയുന്ന ക്രമത്തില്‍ പുംസവനസംസ്കാരത്തിന്റെ വിശേഷകര്മ്മകാണ്ഡം ചെയ്യിക്കുക.
ഔഷധി അവഘ്രാണം
വടവൃക്ഷം വിശാലതയുടേയും ദൃഢതയുടേയും പ്രതീകമാണ്. ഇതിന്റെ പതുക്കെയുള്ള വളര്‍ച്ച ക്ഷമയുടെ പ്രതീകമാണ്. ഇതിന്റെ ജടകള്‍ പോലും വേരുകളും തടിയുമായിത്തീരുന്നു. ഇതു വളര്‍ച്ചയ്ക്കും വിസ്തൃതീകരണത്തിനുമൊപ്പം പോഷണവും തേടുന്ന വ്യവസ്ഥയാണ്.
ചിറ്റമൃത്, വൃക്ഷത്തിന്മേല് പിടിച്ച് മുകളിലേയ്ക്കു കയറാനുള്ള പ്രവണതയാണ് സൂചിപ്പിക്കുന്നത്. ഇത് ഹാനികരമായ കീടാണുക്കളെ നശിപ്പിക്കുന്നു. ഇത് ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കുകയും അന്തഃകരണത്തിലെ ദുര്‍വിചാരങ്ങളെയും ദുര്ഭാവങ്ങളെയും വീടുകളിലും സമൂഹത്തിലും വ്യാപിച്ചിരിക്കുന്ന ദുര്‍വൃത്തികളേയും മൂഢധാരണകളെയും നിര്‍വീര്യമാക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്നു. ശരീരം പുഷ്ടിപ്പെടുത്തി, പ്രാണശക്തി വര്‍ദ്ധിപ്പിച്ച്, സദ്പ്രവൃത്തികളെ പരിപോഷിപ്പിക്കുവാനുള്ള കഴിവ് ഉളവാക്കുന്നു.
ആല്‍മരം ദേവയോനിയില്പ്പെട്ട വൃക്ഷമായിട്ടാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ദേവത്വത്തിന്റെ സംസ്കാരങ്ങള്‍ അതില്‍ സന്നിഹിതമാണ്. ഇവയെ സ്വീകരിക്കുകയും ഗ്രഹിക്കുകയും വളര്‍ത്തുകയും ചെയ്യണം.
മണപ്പിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിന്റെ ഉദ്ദേശ്യം ശ്രേഷ്ഠസംസ്കാരങ്ങളെ സ്വീകരിക്കുകയും അവയെ ആത്മസാക്ഷാത്കരിക്കുകയും ചെയ്യാനുള്ള വ്യവസ്ഥചെയ്യുക എന്നതാണ്. ഇതനുസരിച്ചുള്ള ആഹാരരീതിയും ദിനചര്യയും പാലിക്കണം. മഹാന്മാരുടെ ജീവിതസംഭവങ്ങളെപ്പറ്റി പഠിക്കുകയും ശ്രവിക്കുകയും ചിന്തിക്കുകയും ചെയ്ത്, ഗര്‍ഭിണി തന്നിലും തന്റെ ഗര്‍ഭത്തിലും ശ്രേഷ്ഠമായ സംസ്കാരം എത്തിക്കുക. ഇക്കാര്യത്തില്‍ പരിജനങ്ങള്‍ വേണ്ടതുപോലെ സഹകരിക്കുക.
ക്രിയയും ഭാവനയും:
ഔഷധപാത്രം ഗര്‍ഭിണിയുടെ കയ്യില്‍ കൊടുക്കുക. അവര്‍ അതു രണ്ടു കൈകൊണ്ടും പിടിക്കുക. മന്ത്രം ചൊല്ലുക. ആ സമയത്തു ഗര്‍ഭിണി ഔഷധം മൂക്കിനു സമീപം പിടിച്ച് പതുക്കെപ്പതുക്കെ ശ്വാസത്തിലൂടെ അതിന്റെ മണം വലിച്ചെടുക്കുക. ഔഷധത്തില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളും സംസ്കാരങ്ങളും വലിച്ചെടുക്കുകയാണെന്നും വേദമന്ത്രങ്ങളും ദിവ്യാന്തരീക്ഷവും മുഖേന ഈ ഉദ്ദിഷ്ടസാദ്ധ്യത്തിനായി സഹകരണം ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും സങ്കല്പിക്കുക.
(‘ഗായത്രി പരിവാറി’ന്റെ ആത്മീയ പ്രസിദ്ധീകരണങ്ങളില്‍ നിന്ന്)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: