കാറ്റലോണിയ: സ്പാനിഷ് ലാ ലിഗയുടെ സീസണില്‍ വമ്പന്‍ കുതിപ്പ് തുടരുന്ന ജിറോണ കരുത്തരായ എഫ്സി ബാഴ്സിലോണയെ തോല്‍പ്പിച്ച് കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ബാഴ്സയുടെ തട്ടകത്തില്‍ ടീം രണ്ടിനെതിരെ നാല് ഗോളുകളുമായി മിന്നും ജയം നേടി. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ജിറോണ ഒന്നാമതെത്തുകയും ചെയ്തു.
കളിയുടെ 12-ാം മിനിറ്റില്‍ അര്‍ട്ടേം ഡോവ്ബൈക്ക് നേടിയ ഗോളില്‍ ജിറോണ മുന്നിലെത്തി. ഇതിനെതിരെ ബാഴ്സ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി 19-ാം മിനിറ്റില്‍ ഗോള്‍ നേടി സമനില പിടിച്ചു. സീസണില്‍ റയലിനെതിരെ മാത്രം തോറ്റിട്ടുള്ള ജിറോണ ബാഴ്സയ്ക്കെതിരെ ഈ ഓരോ ഗോളിന്റെ സമനലിയില്‍ കുരുങ്ങുമെന്ന് സ്വന്തംമൈതാനത്തിരുന്നുകൊണ്ട് കാറ്റലോണിയക്കാര്‍ ആശ്വസിച്ചു. പക്ഷെ 40-ാം മിനിറ്റില്‍ മിഗ്വേല്‍ ഗുട്ടിറെസ് ജിറോണയെ വീണ്ടും മുന്നിലെത്തിച്ചു. ഈ രണ്ടാം ഗോളിന്റെ ആധിപത്യത്തില്‍ കളി ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാം പകുതിയില്‍ കളി പുരോഗമിക്കവെ വാലെറി ഫെര്‍ണാന്‍ഡസ് ബാഴ്സ താരങ്ങളുടെയും ആരാധകരുടെയും പ്രതീക്ഷകളെ കെടുത്തിക്കളഞ്ഞു. താരം നേടിയ ഗോളില്‍ ജിറോണ 3-1ന് മുന്നില്‍. കളി പിന്നെയും പുരോഗമിച്ചു. ഇന്‍ജുറി ടൈമില്‍ മത്സരം പുരോഗമിക്കവെ ഇല്‍ക്കായ് ഗുണ്ടോഗനിലൂടെ ബാഴ്സ രണ്ടാം ഗോള്‍ മടക്കി. ജിറോണ അതിശക്തമായി ഉണര്‍ന്നു. ക്രിസ്ത്യാന്‍ സ്റ്റുവാനിയിലൂടെ 90+5ാം മിനിറ്റില്‍ നേടിയ ഗോളില്‍ വമ്പന്‍ ബാഴ്സയുടെ വീഴ്ച്ച ഉറപ്പുവരുത്തി.
16 കളികള്‍ പിന്നിടുമ്പോള്‍ പുത്തന്‍ ജയത്തോടെ 41 പോയിന്റുമായാണ് ജിറോണ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. സീസണില്‍ 13 കളികളില്‍ വിജയിച്ചു. രണ്ടെണ്ണത്തില്‍ സമനില. ഒരു കളി മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. 12 ജയത്തോടെ 39 പോയിന്റ് നേടിയ റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സ 34 പോയിന്റുമായി നാലാം സ്ഥാനത്താണ്. ജിറോണക്കെതിരെ ഇന്നലെ നേരിട്ടത് സീസണിലെ രണ്ടാം തോല്‍വിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: